ലൈഫ് മിഷൻ വീട്: സർക്കാരിന്റെ ഭൂമി നൽകും
Mail This Article
തിരുവനന്തപുരം ∙ ഭൂരഹിതർക്കു വീടു നിർമിക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിനു വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള അധിക ഭൂമി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്കു വീടു നിർമിക്കുന്ന പദ്ധതിയാണു ലൈഫ് മിഷൻ. ആദ്യ 2 ഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളവർക്കാണു വീടു നിർമിക്കാൻ ധനസഹായം അനുവദിച്ചത്. ഇതിന്റെ പണം പൂർണമായും അനുവദിച്ചു. പദ്ധതി ഡിസംബറിൽ പൂർത്തിയാകും. മൂന്നാം ഘട്ടത്തിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്കാണു വീടു നിർമിക്കേണ്ടത്. ഇതിനു ഭൂമി കണ്ടെത്തുന്നതു വെല്ലുവിളിയായി.
ഈ സാഹചര്യത്തിൽ നവകേരള കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത് എന്നിവർ എല്ലാ ജില്ലകളിലും പോകുകയും കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ഭൂമിയുടെ ലഭ്യത വിലയിരുത്തുകയും ചെയ്തു. വിവിധ വകുപ്പുകളുടെ കൈവശം എത്ര അധിക ഭൂമിയുണ്ടെന്ന് ഈ മാസം അവസാനത്തോടെ അറിയാനാകും. ഈ ഭൂമി കൈമാറുന്നതോടെ ഭവന നിർമാണ നടപടികൾ വേഗത്തിലാകും.
ലൈഫ് മിഷൻ പദ്ധതിക്കു ജില്ലകളിൽ സർക്കാർ കൈവശമുള്ള റവന്യു പുറമ്പോക്ക് ഭൂമിയുടെയും മരാമത്ത്, ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, ജല അതോറിറ്റി, ഹൗസിങ് ബോർഡ് എന്നിവയുടെ കൈവശമുള്ള സ്ഥലങ്ങളുടെയും ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തിയാണു തദ്ദേശഭരണ വകുപ്പിനു കൈമാറുക. ഭൂമി എങ്ങനെ കൈമാറണമെന്നു ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുമായി ചർച്ച നടത്തി തീരുമാനിക്കും.