ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ ശബരിമല വിമാനത്താവളം നിർമിക്കാൻ എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു സർക്കാർ കടക്കുന്നു. 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ (ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നു റവന്യു വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിനു റിപ്പോർട്ട് നൽകി. സർക്കാരിന്റെ അന്തിമതീരുമാനം ഉടൻ ഉണ്ടാകും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കോടതിയിൽ ഭൂമിയുടെ വില മുൻകൂർ കെട്ടിവച്ച് ഏറ്റെടുക്കൽ നടപടി തുടങ്ങാനാണു നീക്കം. സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവള പദ്ധതി ഏകോപനത്തിനു സ്പെഷൽ ഓഫിസറെ നിയമിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിനായി മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ അധ്യക്ഷനായി സേർച് കമ്മിറ്റിയും രൂപീകരിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൗൺസിലിന്റെ അധീനതയിലാണ് 2262 ഏക്കർ വരുന്ന എസ്റ്റേറ്റ്. വിമാനത്താവളം പണിയുന്നതുമായി ബന്ധപ്പെട്ടു സർക്കാർ ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണു ചർച്ചിന്റെ നിലപാട്.