ADVERTISEMENT

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്, ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീൽ എന്നീ കമ്പനികൾക്കു കരാർ നൽകും. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി 4 ഫ്ലാറ്റ് സമുച്ചയങ്ങളും പരിശോധിക്കുകയും കമ്പനികളുടെ വൈദഗ്ധ്യം വിലയിരുത്തുകയും ചെയ്ത ശേഷമാണു ഈ കമ്പനികളെ ശുപാർശ ചെയ്തത്. 

ഇന്നു ചേരുന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗം ഈ ശുപാർശകൾ അംഗീകരിച്ച് കമ്പനികൾക്കു സിലക്‌ഷൻ നോട്ടിസ് നൽകും. ഇതിനു ശേഷം ഫ്ലാറ്റുകൾ ഈ കമ്പനികൾക്കു കൈമാറും. പൊളിച്ചു നീക്കാൻ 2 മാസത്തെ സമയമെടുക്കും. സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സമയക്രമം പ്രകാരം ജനുവരി 9നുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കണം.

ഓരോ കമ്പനിക്കും പൊളിക്കാനായി നൽകേണ്ട ഫ്ലാറ്റുകൾ ഏതാണെന്നു സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്ന് മരട് നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു.

നിയന്ത്രിത സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പൊടി ഫ്ലാറ്റുകളുടെ 100 മീറ്റർ ചുറ്റളവിലേ ബാധിക്കൂ. ഇവിടെയുള്ള ആളുകളെ സ്ഫോടന സമയത്തു ഒഴിപ്പിക്കും. 4– 6 മണിക്കൂർ നേരത്തേക്കു മാത്രമേ മാറി നിൽക്കേണ്ടി വരികയുള്ളൂ. പരിസരവാസികളുടെ സുരക്ഷയ്ക്കായി തേഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും.

ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖ തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾ 15 ദിവസത്തിനുള്ളിൽ സർക്കാരിനു സമർപ്പിക്കും. സ്ഫോടനം സംബന്ധിച്ച വ്യക്തമായ പ്ലാനും കമ്പനികൾ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ 4 തലങ്ങളിലുളള സുരക്ഷാ മുൻകരുതലാണു സ്വീകരിക്കുകയെന്നു സബ് കലക്ടർ പറഞ്ഞു.

സ്ഫോടനം നടക്കുന്ന കൃത്യമായ സമയം പിന്നീടു  തീരുമാനിക്കും. സ്ഫോടനത്തിന്റെ പ്ലാനിന് അനുസരിച്ചാണ് എത്ര ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കണമെന്നതു തീരുമാനിക്കുക. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. പൊളിക്കുന്ന ഫ്ലാറ്റിന്റെ 3 മീറ്ററിനുള്ളിൽ മാത്രമേ അവശിഷ്ടങ്ങൾ വീഴൂ. ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചു സുപ്രീംകോടതി മുൻപാകെ സമർപ്പിച്ച സമയക്രമം പാലിക്കുമെന്നും സ്നേഹിൽകുമാർ സിങ് പറഞ്ഞു.

സുരക്ഷയ്ക്ക് നടപടി: അധികൃതർ

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുമ്പോൾ പ്രധാന ഊന്നൽ സുരക്ഷയ്ക്ക്. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും സുരക്ഷയ്ക്കാണു മുൻഗണന നൽകിയത്. നിയന്ത്രിത സ്ഫോടനം നടത്തുമ്പോൾ പരിസര പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ 100 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർ‌പ്പെടുത്താൻ നഗരസഭ ആലോചിക്കുന്ന എന്നാണ് സൂചന. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക.

English Summary: Contract to two companies for demolishing maradu flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com