നദികളിൽ അടിഞ്ഞ മണൽ നീക്കാൻ നടപടി
Mail This Article
തിരുവനന്തപുരം ∙ മഹാപ്രളയത്തിലും ഈ വർഷത്തെ കനത്ത മഴയിലും നദികളിൽ അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യുന്നതിനു സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മണൽ നീക്കുന്നതു സംബന്ധിച്ച നടപടികൾക്കായി ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. പ്രളയകാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിനു ദുരന്തനിവാരണ നിയമപ്രകാരം കലക്ടർമാർക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണൽ നീക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാർ ഡാമുകളിൽ നിന്നു പരീക്ഷണാടിസ്ഥാനത്തിൽ മണൽ നീക്കാൻ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും ഡാമുകളിൽ നിന്നു മണൽ നീക്കണം. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതു സമയബന്ധിതമായി ചെയ്യണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പുഴകളുടെ സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും മണലും എക്കൽ മണ്ണും നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നു യോഗം വിലയിരുത്തി. ജലവിഭവം, തദ്ദേശഭരണ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി.
കാലവർഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കഴിയാവുന്ന സ്ഥലങ്ങളിൽ മഴവെള്ളം സംഭരിക്കണം. കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബർ മുതൽ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാതലത്തിൽ ഏകോപനത്തിനു സംവിധാനം ഉണ്ടാകണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.