വിശുദ്ധ പദവി: അഞ്ചിലൊരാൾ ന്യൂമാൻ
Mail This Article
തൊടുപുഴ ∙ നാളെ വത്തിക്കാനിൽ തൃശൂർ മാള കുഴിക്കാട്ടുശേരി സ്വദേശിനി മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ഒപ്പം വിശുദ്ധ പദവിയിലെത്തുന്നത് ജോൺ ഹെൻറി ന്യൂമാൻ. ന്യൂമാൻ കോളജിന്റെ നാമകാരണമായ വാഴ്ത്തപ്പെട്ട ന്യൂമാൻ തന്നെ.
1801 ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ, ആദ്യം ആംഗ്ലിക്കൻ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് മരിച്ചത്. 2010 ലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ബനഡിക്ട് മാർപാപ്പ പ്രഖ്യാപിച്ചത്.
ലണ്ടനിൽ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ, വിദ്യാഭ്യാസ രംഗത്ത് വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കോതമംഗലം രൂപതയുടെ കീഴിൽ 1964ൽ ആണ് കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ പേരിൽ തൊടുപുഴയിൽ കോളജ് ആരംഭിച്ചത്.
അന്നു കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഫാ. ജോൺ വള്ളമറ്റമാണു കോളജ് ആരംഭിക്കുന്നതിനു നേതൃത്വം നൽകിയതും ന്യൂമാൻ കോളജ് എന്നു നാമകരണം നടത്തിയതും. കർദിനാൾ ന്യൂമാൻ രചിച്ച ‘നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ...ചുറ്റിലും ഇരുൾ പരന്നീടുന്ന വേളയിൽ....’ എന്നു തുടങ്ങുന്ന പ്രാർഥന ഗീതമാണ് കോളജിൽ ഇപ്പോഴും ആലപിക്കുന്നത്.