ഒ.ടി.വിനീഷ് വധം; എസ്ഡിപിഐ പ്രവർത്തകന് ജീവപര്യന്തം
Mail This Article
തലശ്ശേരി∙ ചിറക്കൽ അരയമ്പേത്ത് സിപിഎം പ്രവർത്തകൻ തനങ്ങൽ വീട്ടിൽ ഒ.ടി.വിനീഷിനെ (24) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (3) ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. ചിറക്കൽ കുന്നുംകൈ നായിക്കാം പള്ളിക്കാവ് നൗഫലി(32)നെയാണു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടുതൽ തടവ് അനുഭവിക്കണം.
2009 മേയ്13ന് രാത്രി 9.45ന് ആണ് സംഭവം. അരയമ്പേത്ത് കെ.വി.സുധീഷ് സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന വിനീഷിനെയും സഹോദരൻ വിമലിനെയും നൗഫലും അബ്ദുൽ മനാഫും ബൈക്കിലെത്തി വെട്ടിപ്പരുക്കേൽപ്പിച്ചു. ഇവരെ നാട്ടുകാർ എകെജി ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ വിനീഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരിച്ചു. അക്രമത്തിനു ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. നൗഫലായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. 4 സാക്ഷികൾ വിചാരണ വേളയിൽ കോടതിയിൽ കൂറു മാറിയിരുന്നു. ഒന്നാം പ്രതി ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ജെ.മാത്യു ഹാജരായി.