നാലു പതിറ്റാണ്ടിനു ശേഷം ഒരു കടം വീട്ടൽ
Mail This Article
കൊച്ചി∙ നടി ശാരദ എറണാകുളം ടൗൺ ഹാളിലെ വേദിയിലേക്ക് എത്തുന്നതു കാത്തിരിക്കുകയായിരുന്നു നിർമാതാവ് വി.വി.ആന്റണി; 40 വർഷം മുൻപുളള ഒരു കടം വീട്ടാൻ.
1979ൽ ആന്റണി നിർമിച്ച ‘പുഷ്യരാഗം’ എന്ന ചിത്രത്തിൽ ശാരദ അഭിനയിച്ചിരുന്നു.സാമ്പത്തിക ഞെരുക്കം മൂലം പ്രതിഫലത്തുക മുഴുവൻ അന്നു നൽകാൻ കഴിഞ്ഞിരുന്നില്ല. ആലുവ സ്വദേശിയായ ആന്റണി പിന്നീട് രണ്ടു ചിത്രങ്ങൾ നിർമിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമായില്ല.
പിന്നീട് മക്കൾ നല്ല നിലയിലെത്തിയതും പ്രാരാബ്ധങ്ങൾ ഒഴിഞ്ഞതും കാരണം വലിയ കുഴപ്പമില്ലാത്ത അവസ്ഥയായി. പഴയ കടം മനസ്സിൽ മായാതെ ഉണ്ടായിരുന്നതിനാൽ ചെന്നൈയിൽ പോയി ശാരദയെ കണ്ട് കടം വീട്ടാനിരുന്നപ്പോഴാണ് അവർ ടൗൺ ഹാളിൽ ചടങ്ങിനെത്തുന്ന വിവരമറിഞ്ഞത്. അന്നത്തെ തുകയ്ക്കു പകരം അൽപം കൂടിയ തുകയും കവറിലിട്ടാണ് ആന്റണി എത്തിയതും അതു െകെമാറിയതും. ആദ്യം ഒന്ന് അമ്പരന്ന ശാരദ, നിറഞ്ഞ സ്നേഹത്തോടെയാണു സംസാരിച്ചതെന്നു ആന്റണി പറഞ്ഞു.
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അടിമകൾ എന്ന ചിത്രത്തിന്റെ 50–ാം വാർഷികത്തിനു ജേസി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശാരദ.
നടി ഷീല, പി.സുശീല, അസിസ്റ്റന്റ് ഡയറക്ടർ വി.സദാനന്ദൻ, ജോസ് മഞ്ഞിലാസ്, സത്യന്റെ മകൻ സതീഷ് സത്യൻ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.സംവിധായകൻ കെ.ജി.ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അടിമകൾ എന്ന ചിത്രത്തിന്റെ പ്രദർശനവും നടന്നു. ജേസി ഫൗണ്ടേഷൻ സിനിമ,നാടക, സാഹിത്യ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.