പിഞ്ചുകുഞ്ഞിനെ കൊല്ലാൻ ബ്രെഡിൽ സയനൈഡ് ചേർത്തു; ബാക്കി കാണാതെയായി
Mail This Article
കോഴിക്കോട് ∙ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റേയും കൊല്ലപ്പെട്ട സിലിയുടേയും മകൾ ഒന്നര വയസ്സുകാരി ആൽഫൈന്റെ കൊലപാതകത്തിൽ നിർണായകമായി ദൃക്സാക്ഷിമൊഴി. പുലിക്കയത്തെ വീട്ടിൽ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയിൽ വച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചത്.
ഇതുവച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. ആ കാലത്ത് പതിവായി സയനൈഡ് സൂക്ഷിച്ചിരുന്നത് ഹാൻഡ് ബാഗിലായിരുന്നെന്ന് ജോളി മൊഴിനൽകി. മുറ്റത്തെ പന്തലിൽ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നൽകാൻ ഷാജുവിന്റെ സഹോദരിയെ വിളിച്ചേൽപ്പിച്ചു. ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രെഡിൽ സയനൈഡ് ചേർത്ത് ഇവർക്കു നൽകുകയായിരുന്നു.
വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി കുഞ്ഞിന് നൽകുകയും ചെയ്തു. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയൽവാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ആ സമയം അടുക്കളയിൽ ഉണ്ടായിരുന്നതെന്നും ദൃക്സാക്ഷി മൊഴിയിൽ പറയുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തിൽ പുറപ്പെട്ടു.
കുഞ്ഞിന് നൽകിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, ജോളി വിരുന്നിനിടെ പുറത്തെ പന്തലിൽ നിൽക്കുന്നത് കണ്ടിരുന്നെന്നും അകത്തേക്ക് വന്നിട്ടില്ലെന്നുമാണ് ഷാജു കഴിഞ്ഞ ദിവസം പറഞ്ഞത്.