ജോളി സയനൈഡ് വാങ്ങിയത് 2 പേരിൽ നിന്ന്
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതികളായ ജോളി ജോസഫും എം.എസ്. മാത്യുവും പ്രജികുമാറിനു പുറമേ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നുവെന്ന് പൊലീസ്. ഇയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ജോളിയുടെ ആവശ്യപ്രകാരം മാത്യുവാണ് സയനൈഡ് വാങ്ങി നൽകിയത്.
മാത്യുവിന് ഒരു തവണ മാത്രമേ സയനൈഡ് നൽകിയിട്ടുള്ളുവെന്ന് അറസ്റ്റിലായ ദിവസം പ്രജികുമാർ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞു. മൊഴികളിലെ ഈ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു തവണ സയനൈഡ് വാങ്ങിയതു മറ്റൊരാളിൽ നിന്നാണെന്ന് മാത്യു വെളിപ്പെടുത്തിയത്.
അതിനിടെ, പ്രജികുമാർ മറ്റു പലർക്കും സയനൈഡ് നൽകിയിട്ടുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സയനൈഡ് നൽകി നായ്ക്കളെ കൊല്ലാനായി ആളുകൾ പ്രജികുമാറിനെ സമീപിച്ചിരുന്നു. രോഗം ബാധിച്ച് അവശനായ നായയെ കൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ പ്രജികുമാർ വീട്ടിലെത്തുകയും പാലിൽ സയനൈഡ് കലർത്തി നൽകി കൊല്ലുകയും ചെയ്തെന്നു അയൽവാസി മൊഴി നൽകി.
നായയുടെ ജഡത്തിനൊപ്പം പാൽ നൽകിയ പാത്രവും കുഴിച്ചിട്ടാണ് പ്രജികുമാർ മടങ്ങിയത്. നായയെ കൊല്ലുന്നതിനായി പലർക്കും സയനൈഡ് നൽകിയിട്ടുണ്ടെന്നു പ്രജികുമാർ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.