മറിയം ത്രേസ്യയുടെ നാമകരണം ഇന്ന്; വി. മുരളീധരൻ നയിക്കുന്ന ഇന്ത്യൻ സംഘം വത്തിക്കാനിൽ
Mail This Article
വത്തിക്കാൻ സിറ്റി ∙ തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാൻസിസ് മാർപാപ്പ ഇന്നു പ്രഖ്യാപിക്കും. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ 10ന് (ഇന്ത്യൻ സമയം 1.30) നടക്കുന്ന ചടങ്ങിൽ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.
മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിക്കും. . മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തും. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വയ്ക്കും.
ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമാകും. മലയാളത്തിലും പ്രാർഥനയും ഗാനാർച്ചനയുമുണ്ടാകും. മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സഹകാർമികനാകും. കേന്ദ്രമന്ത്രി വി. മുരളീധരൻ നയിക്കുന്ന ഇന്ത്യൻ സംഘം വത്തിക്കാനിലെത്തി. വത്തിക്കാന്റെ ചുമതലയുള്ള സ്ഥാനപതി സിബി ജോർജും സംഘത്തിലുണ്ട്.