സഫലമാകുന്നത് ധന്യൻ വിതയത്തിലിന്റെ കരുതൽ
Mail This Article
തൃശൂർ ∙ മദർ മറിയം ത്രേസ്യ വിശുദ്ധപദവിയേറുമ്പോൾ ഏറ്റവും സന്തോഷിക്കുക ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ ആത്മാവായിരിക്കും. കാരണം മറിയം ത്രേസ്യയുടെ ജിവിതവും സഹനവുമെല്ലാം കണ്ട് ഒപ്പം നിന്ന ആത്മീയ ഗുരുവായിരുന്നു ഫാ. ജോസഫ് വിതയത്തിൽ. പുണ്യജീവിതത്തിലൂടെ മാതൃക കാട്ടിയ അദ്ദേഹവും വിശുദ്ധപദവിയിലേക്കുള്ള യാത്രയിലാണ്. ഇപ്പോൾ ധന്യപദവിയിൽ.
മറിയം ത്രേസ്യയ്ക്ക് ഏകാന്തഭവനം നിർമിക്കാനും ഏതു കാര്യത്തിനും മാർഗ നിർദേശം നൽകാനും അവസാനം വരെ ഒപ്പമുണ്ടായിരുന്നു ഫാ. വിതയത്തിൽ.
‘വേദനിക്കുന്നവരിൽ ക്രിസ്തുവിനെ കണ്ട വിശുദ്ധ’മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
‘‘രണ്ടായിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കേരള ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം പ്രഭാവലയത്താൽ അടയാളപ്പെടുത്തുന്ന ദിവസമാണ്. ഭാരതസഭയ്ക്ക് ഒരു വിശുദ്ധയെക്കൂടി ലഭിച്ചിരിക്കുന്നു.
ക്രൂശിതനായ ക്രിസ്തുവിന്റെ സഹനത്തോടു താദാത്മ്യപ്പെട്ട മറിയം ത്രേസ്യ വേദനിക്കുന്നവരിൽ ക്രിസ്തുവിന്റെ മുഖംകണ്ടു. ജാതിഭേദമന്യേ വസൂരിരോഗികളെ അടക്കം ശുശ്രൂഷിച്ചു. വിശുദ്ധി ലോകത്തിനു നൽകാൻ മറിയം ത്രേസ്യ കണ്ടെത്തിയ മാർഗം കുടുംബങ്ങളുടെ നവീകരണമായിരുന്നു. കുടുംബങ്ങൾ രോഗാതുരമാകുന്ന സമകാലിക കാലത്ത് ഇതിനു വളരെ പ്രസക്തിയുണ്ട്. മറിയം ത്രേസ്യയുടെ വിശുദ്ധപദവി നമ്മുടെ കുടുംബങ്ങളുടെ നവീകരണത്തിനു സഹായമകരമാകട്ടെ.’’