മന്ത്രി ജലീലിനെതിരെ തുറന്ന കത്തുമായി വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്കെതിരെ മന്ത്രി കെ.ടി.ജലീൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വിശദീകരിച്ച് വി.ഡി.സതീശൻ എംഎൽഎയുടെ തുറന്ന കത്ത്. എഴുത്തുപരീക്ഷയിലെ 608–ാം റാങ്കുകാരൻ ഇന്റർവ്യൂവിൽ ഒന്നാംറാങ്കുകാരനായി, ഉയർന്ന മാർക്കോടെ അന്തിമറാങ്ക് പട്ടികയിൽ 210–ാം റാങ്കിലെത്തിയത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യത്തേതാണെന്ന മന്ത്രിയുടെ ആരോപണം ശരിയല്ലെന്ന് മുൻ വർഷങ്ങളിലെ സിവിൽ സർവീസ് ജേതാക്കളുടെ മാർക്ക് സഹിതമാണ് സതീശൻ വാദിക്കുന്നത്.
2012ൽ ഒന്നാം റാങ്ക് ലഭിച്ചത് ഹരിത വി. കുമാറിനാണെങ്കിലും അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് മലയാളിയായ അനുപമ ജെയിംസാണ്. എഴുത്തുപരീക്ഷയിൽ 604–ാം റാങ്കുകാരിയായ അവർ അന്തിമറാങ്ക് പട്ടികയിൽ 163–ാം സ്ഥാനം നേടി. അതേവർഷം എഴുത്തുപരീക്ഷയിൽ 792–ാം സ്ഥാനത്തുണ്ടായിരുന്ന സാവ്നി ദീക്ഷിത് അന്തിമപട്ടികയിൽ 276–ാം റാങ്ക് നേടി. 2017ൽ
രമിത് ചെന്നിത്തലയോടൊപ്പം 215 പേർക്ക് എഴുത്തുപരീക്ഷയിൽ ലഭിച്ച റാങ്കിനെക്കാൾ കൂടുതൽ മെച്ചപ്പെട്ട റാങ്ക് അന്തിമ പട്ടികയിൽ ലഭിച്ചിട്ടുണ്ട്. 763 പേർക്ക് അഭിമുഖം കഴിഞ്ഞപ്പോൾ റാങ്ക് താഴേക്കു പോയി. യാഥാർഥ്യങ്ങൾ മനസിലാക്കി രമിത്തിനോടും മറ്റ് ഉദ്യോഗാർഥികളോടും മാപ്പ് പറയാൻ ജലീൽ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.