വിവാദ മോഡറേഷൻ പിൻവലിച്ച് എംജി
Mail This Article
കോട്ടയം ∙ ബിടെക് വിദ്യാർഥികൾക്ക് 5 മാർക്ക് സ്പെഷൽ മോഡറേഷൻ നൽകാനുള്ള വിവാദ തീരുമാനം എംജി സർവകലാശാലാ സിൻഡിക്കറ്റ് പിൻവലിച്ചു. മാർക്ക്ദാനത്തിലൂടെ ജയിച്ച 119 പേരുടെ മാർക്ക് ലിസ്റ്റ് തിരികെവാങ്ങും.
ഇവരുടെ ജയം അസാധുവാണെന്നു ഗസറ്റിൽ വിജ്ഞാപനം ചെയ്യും. 119 പേർക്കും പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും അതിന്റെ കാലാവധി 6 മാസം മാത്രമാണ്. മോഡറേഷന് മറ്റ് 85 പേർ നൽകിയ അപേക്ഷ തള്ളും. സപ്ലിമെന്ററി പരീക്ഷ എഴുതാൻ 8 അവസരങ്ങളും അതു കഴിഞ്ഞാൽ 5000 രൂപ ഫീസോടെ മേഴ്സി ചാൻസും ലഭിക്കും.
2014നു മുൻപ് ബിടെക് പഠിച്ചവരിൽ ഒരു വിഷയത്തിനു തോറ്റവർക്കാണു മോഡറേഷൻ നൽകിയത്. ഒരു വിദ്യാർഥി കഴിഞ്ഞ ഫെബ്രുവരിയിലെ സർവകലാശാലാ അദാലത്തിൽ ഒരു മാർക്ക് മോഡറേഷന് അപേക്ഷ നൽകിയതിനു പിന്നാലെയാണ് 5 മാർക്ക് വരെ നൽകാൻ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിൻഡിക്കറ്റ് തീരുമാനിച്ചത്. അദാലത്തിൽ മന്ത്രി കെ. ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആക്ഷേപം ഉന്നയിച്ചത്.