കോന്നി: ജില്ലാ നേതൃത്വത്തെ മാറ്റണമെന്ന് റിപ്പോർട്ട്; അടൂർ പ്രകാശിനും വിമർശനം
Mail This Article
പത്തനംതിട്ട ∙ എല്ലാവരും എല്ലാം ചെയ്തെന്നുവരുത്തിയെന്നും അതേസമയം തമ്മിൽ പോരിൽ എല്ലാം തകർന്നുവെന്നും കോന്നിയിലെ തോൽവിയെപ്പറ്റി കോൺഗ്രസിന്റെ റിപ്പോർട്ട്. കോന്നിയിൽ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന വി.പി.സജീന്ദ്രൻ എംഎൽഎയുടെയും കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരന്റെയും റിപ്പോർട്ട് ഇന്ന് കെപിസിസി പ്രസിഡന്റിന് നൽകും.
പത്തനംതിട്ടയിൽ നേതാക്കൾ തമ്മിൽ വർഷങ്ങൾ നീണ്ട കുടിപ്പകയാണ്. ഇവരെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിക്ക് ഭാവിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇലക്‌ഷൻ കമ്മിറ്റി പറഞ്ഞ കാര്യങ്ങൾ എല്ലാം അടൂർ പ്രകാശ് ചെയ്തുവെന്നുമാണ് വിലയിരുത്തൽ. ദിവസം 5 കുടുംബയോഗങ്ങളിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചു. അദ്ദേഹം പങ്കെടുത്തു. എന്നാൽ അദ്ദേഹം മനസ്സുതുറന്നു പ്രവർത്തിച്ചില്ലെന്ന സൂചനകളുമാണ് റിപ്പോർട്ടിൽ. അടൂർ പ്രകാശിനും ഡിസിസി നേതൃത്വത്തിനും റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകാനും തയാറായിട്ടില്ല.
‘ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂർക്കാവിലും പാളിച്ചകളുണ്ടായി. കാരണം പരിശോധിച്ച് നടപടി സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സർക്കാരിന് അഹങ്കാരം വർധിച്ചിരിക്കുകയാണ്. ജയിലുകളിലെ ക്രിമിനലുകളെ തുറന്നുവിടാൻ നീക്കം നടക്കുന്നു. 9.9 % പലിശ നൽകേണ്ട മസാല ബോണ്ട് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടും.’
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
‘സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ് അരൂരിലെ ഇടതു സ്ഥാനാർഥിയുടെ തോൽവിക്കു കാരണം. വോട്ടർമാർ കൂടുതലുള്ള ഭൂരിപക്ഷ സമുദായത്തെ അവഗണിച്ചു. സിപിഎമ്മിന് ഉള്ളിലെ പടലപിണക്കത്തിന്റെ ഫലമായി പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ഈ വിജയത്തെ രാഷ്ട്രീയമായി കാണേണ്ട. ശരിദൂരവും ബഹുദൂരവും കാലഹരണപ്പെട്ട മുദ്രാവാക്യമാണെന്ന് തിരഞ്ഞെടുപ്പിൽ കണ്ടു. എയ്ഡഡ് സ്ഥാപനങ്ങളിലും സംവരണം വേണം, എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിൽ സംവരണ തത്വം പാലിക്കാൻ തയാറാണ്.’
വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം ജന.സെക്രട്ടറി