ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുക കഴിഞ്ഞ 6 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനുണ്ടായ ക്ഷീണവും മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്ന മാർക്ക് ദാന വിവാദവും. വാളയാറിൽ ലൈംഗികാക്രമണം നേരിട്ട കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാൻ ഇടയായതും ചൂടേറിയ സംവാദവിഷയമാകും. 

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പാലാ, കോന്നി, വട്ടിയൂർക്കാവ് എന്നിവ പിടിച്ചെടുക്കാനായതു സർക്കാരിനും എൽഡിഎഫിനും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. എറണാകുളത്താകട്ടെ യുഡിഎഫിന്റേതു മങ്ങിയ വിജയമാണ്. 2016ൽ എൽഡിഎഫ് നേടിയ വമ്പൻ ഭൂരിപക്ഷം മറികടന്ന് അരൂരിൽ നേടിയ വിജയവും മഞ്ചേശ്വരത്തു ഭൂരിപക്ഷം വർധിപ്പിച്ചതുമാണ് യുഡിഎഫിനുള്ള ആശ്വാസം. പാലായിൽ ഘടകകക്ഷിയിലെ പടലപിണക്കവും കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസിലെ അനൈക്യവുമാണു തോൽവിയിലേക്കു നയിച്ചത്.

പൂർണമായും നിയമനിർമാണത്തിനു വേണ്ടിയാണു സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറയുന്നുണ്ടെങ്കിലും അതിനെക്കാളേറെ രാഷ്ട്രീയമായിരിക്കും ചർച്ചയിൽ നിറയുക. മാർക്ക് ദാന വിവാദത്തിൽ പ്രതിരോധത്തിലായ മന്ത്രി ജലീലിനു സ്വന്തം നിലപാടു വിശദീകരിച്ചു കുറ്റമുക്തി നേടാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

വാളയാർ സംഭവത്തിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയ്ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നുകഴിഞ്ഞു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പിന്നാക്കവിഭാഗമന്ത്രി എ.കെ.ബാലനെയും ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ ആക്രമണം.

5 എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് 

തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 5 പേർ എംഎൽഎമാരായി ഇന്നു 10നു  സത്യപ്രതിജ്ഞ ചെയ്യും. എം.സി.ഖമറുദീൻ (മഞ്ചേശ്വരം – മുസ്‌ലിം ലീഗ്), ടി.ജെ.വിനോദ് (എറണാകുളം – കോൺഗ്രസ്), ഷാനിമോൾ ഉസ്മാൻ (അരൂർ – കോൺഗ്രസ്), കെ.യു. ജനീഷ് കുമാർ (കോന്നി – സിപിഎം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ് – സിപിഎം) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്യുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച മാണി സി.കാപ്പൻ (എൻസിപി) നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 14ാം സഭയുടെ 15ാം സമ്മേളനം നവംബർ 21ന് അവസാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com