അഞ്ച് നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
Mail This Article
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പുകളിലെ 5 വിജയികൾ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. കെ.യു.ജനീഷ് കുമാർ (കോന്നി–എൽഡിഎഫ്), എം.സി.ഖമറുദ്ദീൻ (മഞ്ചേശ്വരം–യുഡിഎഫ്), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്–എൽഡിഎഫ്), ഷാനിമോൾ ഉസ്മാൻ (അരൂർ–യുഡിഎഫ്), ടി.ജെ.വിനോദ് (എറണാകുളം–യുഡിഎഫ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷാനിമോൾ, ഖമറുദ്ദീൻ, വിനോദ് എന്നിവർ ദൈവനാമത്തിലും ജനീഷ് കുമാറും പ്രശാന്തും സഗൗരവത്തിലുമായിരുന്നു സത്യപ്രതിജ്ഞ.
ഖമറുദ്ദീൻ കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. ഭാഷാന്യൂനപക്ഷങ്ങളോടുള്ള ഐക്യദാർഢ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേള കഴിഞ്ഞയുടൻ നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ സത്യപ്രതിജ്ഞയ്ക്കായി എംഎൽഎമാരെ ക്ഷണിച്ചു. ഡസ്കിൽ അടിച്ചാണ് മറ്റ് അംഗങ്ങൾ ഇവരെ വരവേറ്റത്. എംഎൽഎമാരുടെ കുടുംബാഗംങ്ങളുൾപ്പടെ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. പിൻഭാഗത്താണ് 5 പേർക്കും താൽക്കാലിക ഇരിപ്പിടം നൽകിയത്.
പാർലമെന്ററി പാർട്ടി നേതാവിന്റെ നിർദേശാനുസരണം സീറ്റിൽ വ്യത്യാസം വരും. പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മാണി.സി.കാപ്പന്റെ ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്.