കൊച്ചി മേയർ: തീരുമാനമായില്ല; തലസ്ഥാനത്തു തുടരാൻ സൗമിനിക്കു നിർദേശം
Mail This Article
തിരുവനന്തപുരം∙ കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റണമോയെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃതല ചർച്ചയിൽ അന്തിമ തീരുമാനമായില്ല. തലസ്ഥാനത്തു തുടരാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സൗമിനിയോട് ആവശ്യപ്പെട്ടു. എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം നേതാക്കൾ സൗമിനിയെ നീക്കണമെന്ന വാശിയിൽ തുടരുമ്പോൾ, അവരെ പിന്തുണച്ചും നേതാക്കളും കൗൺസിലർമാരും രംഗത്തെത്തി.
മുല്ലപ്പളളിയുടെ നിർദേശപ്രകാരം തലസ്ഥാനത്തെത്തിയ സൗമിനി അദ്ദേഹവുമായി സംസാരിച്ചു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചനകൾ ഉണ്ടാകാത്ത സാഹചര്യത്തിലാണു തീരുമാനം നീളുന്നത്.
മേയർക്കെതിരെ ഒളിയമ്പെയ്ത് ഹൈബി ഈഡൻ
കൊച്ചി ∙ ‘‘ഇതു കോൺഗ്രസാണ് സഹോദരി... തേവര കോളജിലെ പഴയ എസ്എഫ്ഐക്കാരിക്ക് 9 വർഷം മതിയാകില്ല, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രവും സംസ്കാരവും പഠിക്കാൻ. ഫാഷിസം എസ്എഫ്ഐയിലേ നടക്കൂ... ഇതു കോൺഗ്രസാണ്’’ – കൊച്ചി മേയർ സൗമിനി ജെയിനെ പദവിയിൽ നിന്നു മാറ്റുന്നതിനു കോൺഗ്രസിൽ അണിയറ നീക്കം തുടരുന്നതിനിടെ, ഹൈബി ഈഡൻ എംപി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശം പാർട്ടി അണികളിൽ ചൂടേറിയ ചർച്ചയ്ക്കു വഴി തുറന്നു. ഹൈബിയോടു പ്രതികരിക്കാനില്ലെന്ന് സൗമിനി ജെയിൻ പറഞ്ഞു.