കേരളപ്പിറവിദിനത്തിൽ മലയാളത്തിന് അഭിമാനസമ്മാനം: ഇതാ ചന്തുമേനോന്റെ അസ്സൽ ഇന്ദുലേഖ
Mail This Article
കോട്ടയം ∙ കേരളപ്പിറവി ദിനത്തിൽ മലയാളിക്കും മലയാളത്തിനും അഭിമാനമായി ‘ഇന്ദുലേഖ’യുടെ ഒന്നാം പതിപ്പ് 130 വർഷത്തിനു ശേഷം പുസ്തകരൂപത്തിലെത്തുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ, ഒ. ചന്തുമേനോൻ പ്രസിദ്ധീകരിച്ചത് 1889 ഡിസംബർ 9 നാണ്. നഷ്ടപ്പെട്ടുവെന്ന് ഒരു നൂറ്റാണ്ടിലേറെയായി കരുതിയിരുന്ന ഈ ഒന്നാം പതിപ്പാണ്, ‘മനോരമ ബുക്സ്’ പുനർമുദ്രണം ചെയ്യുന്നത്.
ഇന്ദുലേഖ ‘കലക്ടേഴ്സ് എഡിഷൻ’ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർ ഇന്നു രാവിലെ 11ന് മലയാളത്തിനു സമർപ്പിക്കും. ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽ ഇന്ത്യ ഓഫിസ് റെക്കോർഡ്സ് ശേഖരത്തിൽ നിന്നു കണ്ടെടുത്ത ഒന്നാം പതിപ്പ്, അന്നത്തെ അതേ ലിപിയിലാണ് പ്രസിദ്ധീകരിക്കുന്നത്.
ഇന്ദുലേഖയുടെ അവസാനഭാഗത്തെ 7 ഖണ്ഡികകൾ 1955ൽ മുറിച്ചുമാറ്റപ്പെട്ടു. പ്രസിദ്ധമായ പതിനെട്ടാം അധ്യായം 1963 ലെ പതിപ്പിൽ ഒഴിവാക്കി. 1890 ൽ ചന്തുമേനോൻ തന്നെ ചില പരിഷ്കാരങ്ങൾ വരുത്തി. ഇതിനൊക്കെ മുൻപുള്ള അസ്സൽ പതിപ്പാണ് ഇന്നു പ്രകാശനം ചെയ്യുന്നത്.