ഇടുക്കിയിലെ കെട്ടിട നിർമാണ നിയന്ത്രണം: സർവകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ഇടുക്കി ജില്ലയിലെ കെട്ടിട നിർമാണ നിയന്ത്രണം നീക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗത്തിനു സന്നദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യം ഉയർത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
1964 ലെ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ വ്യക്തത വരുത്തുകയാണു സർക്കാർ ലക്ഷ്യം. എന്നാൽ, മൂന്നാറിലെ എട്ടു വില്ലേജുകളിലുള്ള നിയന്ത്രണം മൂന്നാർ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമാണ്. മൂന്നാർ ഉൾപ്പെടുന്ന പശ്ചിമഘട്ട മലനിര പ്രകൃതിയുടെ വരദാനമാണ്. അതും ഇടുക്കിയിലെ കർഷകരെയും സംരക്ഷിക്കുന്ന സമീപനമാകും സർക്കാരിന്റേതെന്നു പി.ജെ.ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി നൽകി.
കർഷക വിരുദ്ധ തീരുമാനം തിരുത്തിയില്ലെങ്കിൽ ഡിസംബർ ഒന്നുമുതൽ കട്ടപ്പനയിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇ.എസ്.ബിജിമോൾ, എസ് രാജേന്ദ്രൻ എന്നിവരും ഇടുക്കിയിലെ ജനങ്ങളെയാകെ ആശങ്കയിലാക്കിയ സർക്കാർ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
English summary: Idukki land issue: CM welcomes all party meeting