ജോളിയുടെ സർട്ടിഫിക്കറ്റുകൾ വ്യാജമെന്നു സർവകലാശാല
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ ബികോം, എംകോം സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് എംജി, കേരള സർവകലാശാലകൾ പൊലീസിനെ രേഖാമൂലം അറിയിച്ചു.
ജോളിയുടെ പേരിൽ സർവകലാശാല ഈ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നും സർട്ടിഫിക്കറ്റിലുള്ള റജിസ്റ്റർ നമ്പറുകൾ പ്രൈവറ്റായി റജിസ്റ്റർ ചെയ്ത മറ്റു വിദ്യാർഥികളുടേതാണെന്നും മറുപടിയിലുണ്ട്.
എംജി സർവകലാശാലയുടെ 1995ലെ ബികോം പ്രൊവിഷനൽ സർട്ടിഫിക്കറ്റ്, കേരള സർവകലാശാലയുടെ 1997ലെ എംകോം ഒന്നാം വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, 1998ലെ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയായിരുന്നു ജോളിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയത്. ഇതിൽ എംകോമിന്റെ മാർക്ക് ലിസ്റ്റിലും പ്രൊവിഷനൽ സർട്ടിഫിക്കറ്റിലും വ്യത്യസ്ത റജിസ്റ്റർ നമ്പറുകളായിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയുടെ ആദ്യഘട്ട അന്വേഷണത്തിനു നേതൃത്വം നൽകിയ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ കേരള, എംജി സർവകലാശാലകൾക്ക് അയച്ചിരുന്നു.
ജോളിയുടെ പേരിലുള്ള ബികോം പ്രൊവിഷനൽ സർട്ടിഫിക്കറ്റിലെ റജിസ്റ്റർ നമ്പർ കോട്ടയം പാലാ അൽഫോൻസ കോളജിൽ പരീക്ഷയെഴുതിയ എലിസബത്ത് ജോസഫിന്റേതാണെന്നു എംജി സർവകലാശാല പൊലീസിനു മറുപടി നൽകി.
English summary: Koodathai Jolly's certificates are fake