ADVERTISEMENT

തിരുവനന്തപുരം ∙ ചലച്ചിത്ര– മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന പട്ടം വൃന്ദാവൻ കോളനിയിൽ ഫ്ലാറ്റ് നമ്പർ 4/303 ൽ ജോസ് തോമസ് (57) വാഹനാപകടത്തിൽ മരിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂരിനു സമീപം തട്ടത്തുമലയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു 3 പേർക്കു പരുക്കേറ്റു.

സാംസ്കാരിക പ്രവർത്തകരായ ജവാഹർ നഗർ സ്വദേശി പി.വി.അശോകൻ, മേനംകുളം സ്വദേശി മിനി സുകുമാർ, ഡ്രൈവർ വാൻറോസ് ജംക്‌ഷനിൽ സന്തോഷ് കുമാർ എന്നിവർക്കാണു പരുക്ക്. ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഏറ്റുമാനൂരിൽ നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. 

നിർത്തിയിട്ടിരുന്ന നാഷനൽ പെർമിറ്റ് ലോറിയുടെ പിന്നിൽ കാർ ഇടിച്ചതിന്റെ ആഘാതത്തിൽ, മുൻ സീറ്റിലിരുന്ന ജോസ് തോമസിനും പിൻ സീറ്റിലിരുന്ന അശോകനുമാണു ഗുരുതരമായി പരുക്കേറ്റത്. കാറിലുള്ളവരെ കിളിമാനൂർ പൊലിസും വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയും ചേർന്നാണു പുറത്തെടുത്തത്. ഉടൻ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജോസ് തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശോകൻ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നു പൊലീസ് സംശയിക്കുന്നു. 

കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നായകനായി അഭിനയിച്ച ‘ഉണ്ണിക്കുട്ടനു ജോലി കിട്ടി’ എന്ന ചിത്രം 90 ൽ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ‘ദയ’ എന്ന സിനിമയിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അൻപതിലേറെ സിനിമകളിൽ അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.  നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.  ഭാര്യ: സെലിൻ (അധ്യാപിക, ഇവടക്കോട് ചെമ്പക സ്കൂൾ) മക്കൾ: വിദ്യാർഥികളായ ക്രിസ്റ്റഫർ, ദിയ ആൻ ജോസ്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com