ലോറിയും കാറും കൂട്ടിയിടിച്ചു; മഠാധിപതി അടക്കം കാറിലെ 4 പേരും മരിച്ചു
Mail This Article
ആറ്റിങ്ങൽ (തിരുവനന്തപുരം) ∙ ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാലുപേരും തൽക്ഷണം മരിച്ചു. കായംകുളം ചെട്ടികുളങ്ങര മേനോംപള്ളി അംബ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗി (സ്വാമി ഹരിഹര ചൈതന്യ-81), ഭാഗവത പാരായണ ആചാര്യൻ മാവേലിക്കര വാത്തിക്കുളം കൃഷ്ണപ്രസാദത്തിൽ രാജൻ ബാബു (63), കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര ഇടശ്ശേരിൽ വീട്ടിൽ വിമുക്തഭടൻ ഇ.വി. റാവു(73), മകൻ അനുരാഗ് (35)എന്നിവരാണു മരിച്ചത്.
തിരുവനന്തപുരത്തു നിന്നു കായംകുളത്തേക്കു പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന നാലുപേരെയും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
നെയ്യാർഡാം ശിവാനന്ദാശ്രമത്തിൽ ഭാഗവത സപ്താഹം കഴിഞ്ഞ മടങ്ങവേയാണ് അപകടം. അനുരാഗ് ആണു കാർ ഓടിച്ചിരുന്നത്. അനുരാഗ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പൊലീസ് സൂചിപ്പിച്ചു. സ്വാമി ജ്ഞാനാനന്ദ യോഗി തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീവരാഹം സ്വദേശിയാണ്. അഞ്ചു വർഷം മുൻപു വരെ കിഴക്കേക്കോട്ട അഭേദാനന്ദാശ്രമത്തിലായിരുന്നു. പിന്നീടാണു മേനാമ്പള്ളി ആശ്രമത്തിലെ മഠാധിപതിയായത്.
പത്മാക്ഷിയാണ് രാജൻ ബാബുവിന്റെ ഭാര്യ. ശരത് ബാബു( നേവി കൊച്ചി), അർച്ചന എസ്. ബാബു (ബഹ്റൈൻ), കെ. ആർ. വിഷ്ണു എന്നിവരാണു മക്കൾ. മരുമക്കൾ ശരണ്യ ,അനൂപ്
ശ്രീകുമാരിയാണു റാവുവിന്റെ ഭാര്യ. മകൾ: അശ്വതി. മരുമകൻ: രാജീവ്. അനുരാഗിന്റെ ഭാര്യ: നേഹ. മകൻ: അവ്യക്ത്.