കുളത്തിൽ ഇളകിയതു മീനല്ല; കുരുന്നു ജീവന്റെ പിടച്ചിൽ: രക്ഷകരായി തമിഴ്നാട്ടുകാർ
Mail This Article
കലവൂർ (ആലപ്പുഴ)∙ റോഡരികിലെ കുളത്തിൽ പായൽ മാറിയ ഭാഗത്ത് വെള്ളം വല്ലാതെ ഇളകുന്നു. അതുവഴി സൈക്കിളിൽ പോയ ബാലുവും സുനിലും കരുതി മീനുകളാണെന്ന്. ശ്രദ്ധിച്ചുനോക്കിയപ്പോഴാണ്, ഒരു കുഞ്ഞ് മുങ്ങിത്താഴുന്നു!
ഇരുവരും എടുത്തുചാടി വെള്ളത്തിൽനിന്നു കോരിയെടുത്തതു രണ്ടരവയസ്സുകാരി സഫ്ന ഫാത്തിമയെ. ഇന്നലെ പകൽ രണ്ടോടെ സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്തു കളിക്കുന്നതിനിടയിലാണു കുട്ടി കുളത്തിൽ വീണത്.
കുളത്തിൽനിന്നു സഫ്നയെ രക്ഷിച്ച ബാലുവും സുനിലും ഒച്ച വച്ചപ്പോൾ ആളുകൾ കൂടി; പിന്നെ ആശുപത്രിയിലേക്കോടി. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. മണ്ണഞ്ചേരി രണ്ടാം വാർഡിൽ പൊന്നാട് വടക്കേ തൈയിൽ നൗഷാദിന്റെയും വനിതാ സിവിൽ എക്സൈസ് ഓഫിസർ സൗമിലയുടെയും മകളാണു സഫ്ന. 3 മക്കളിലെ ഇരട്ടകളിൽ ഒരാൾ.
രക്ഷകർ
കാവുങ്കലിൽ വാടകയ്ക്കു താമസിച്ചു പഴയ സാധനങ്ങൾ പെറുക്കി വിറ്റും പൊതു ജലാശയങ്ങളിൽ ചൂണ്ടയിട്ടു മീൻ പിടിച്ചും ജീവിക്കുന്നവരാണു തമിഴ്നാട്ടുകാരായ ബാലുവും (40) സുനിലും (13). സുനിൽ മുഹമ്മ എബി വിലാസം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.