ADVERTISEMENT

ചങ്ങനാശേരി ∙ സംവരണേതര ഹൈന്ദവ സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സംവരണം നിലവിൽ വന്നെന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പ്രസ്താവനയിൽ അവ്യക്തതയുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽഡി ക്ലാർക്ക്, സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് 2 തസ്തികകളിലേക്ക് സംവരണം പാലിച്ചു തയാറാക്കിയ ആദ്യ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുമെന്നു പ്രസ്താവനയിലുണ്ട്. എന്നാൽ പുതുക്കിയ ചട്ടം നിലവിൽ വന്നതിനു ശേഷമിറങ്ങുന്ന വിജ്ഞാപനപ്രകാരമുള്ള അപേക്ഷകളിൽ നിന്നല്ലേ പുതിയ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാനാകൂ എന്ന സംശയമുണ്ട്.

പുതിയ ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ അതു പ്രസിദ്ധീകരിക്കാനും സംശയങ്ങൾക്കു വിശദീകരണം നൽകാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ശതമാനം പോലും സംവരണം ഇല്ലാതിരുന്ന ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ ഹൈന്ദവരിലെ സംവരണ വിഭാഗങ്ങൾക്ക് ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം 40 ശതമാനം ഇപ്പോഴുണ്ട്. ബാക്കി 10 ശതമാനം സംവരണം ഹൈന്ദവരിലെ സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾതന്നെ നിയമപരമായി നേരിടുമെന്ന ചിലരുടെ പ്രഖ്യാപനമാണു സംശയങ്ങൾക്ക് ഇടയാക്കിയത്.

ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് സ്ഥാപിതമായതിനെ തുടർന്ന് 68 ശതമാനം ജനറൽ ക്വോട്ടായും 32 ശതമാനം സംവരണക്വോട്ടായും ആയി വ്യവസ്ഥ ചെയ്തിരുന്നു. 2017 നവംബർ 15ലെ മന്ത്രിസഭായോഗത്തിൽ, 10 ശതമാനം സാമ്പത്തികസംവരണം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. അതു പ്രാബല്യത്തിൽ വരുത്തുന്നതിന് നിലവിലെ ചട്ടങ്ങളിൽ ഭേദഗതിവരുത്തി പ്രസിദ്ധീകരിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ജനറൽവിഭാഗത്തിലെ 68 ശതമാനത്തിൽനിന്നു 18 ശതമാനം സംവരണവിഭാഗത്തിലേക്കു മാറ്റിയാണ് ഇപ്പോൾ സംവരണം 50 ശതമാനമാക്കിയത്. അങ്ങനെ മാറ്റിയ 18 ശതമാനത്തിൽനിന്നു 10 ശതമാനം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് നൽകിയും ഈഴവസമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 14 ശതമാനം 17 ശതമാനം ആയി വർധിപ്പിച്ചും പട്ടികജാതി-പട്ടികവർഗത്തിന് ഇപ്പോൾ ലഭിക്കുന്ന 10 ശതമാനം 12 ശതമാനം ആയി വർധിപ്പിച്ചും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന 3 ശതമാനം 6 ശതമാനം ആയി വർധിപ്പിച്ചുമാണ് നിലവിലെ 68:32 എന്നത് 50:50 ശതമാനമാക്കി മാറ്റിയതെന്ന് സുകുമാരൻ നായർ പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com