ചേരമാൻ ജുമാ മസ്ജിദ് നൽകുന്നത് മതമൈത്രിയുടെ സന്ദേശം: ഗവർണർ
Mail This Article
കൊടുങ്ങല്ലൂർ ∙ ചേരമാൻ ജുമാ മസ്ജിദ് ലോകത്തിനു നൽകുന്നത് സാംസ്കാരിക, മത മൈത്രിയുടെ അതുല്യമായ സന്ദേശമാണെന്നും കേരള ചരിത്രത്തിന്റെ സൗന്ദര്യമാണ് ഇതു ചൂണ്ടിക്കാണിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാന ടൂറിസം വകുപ്പിന്റെ ചേരമാൻ ജുമാ മസ്ജിദ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
മന്ത്രി ടി.എം.തോമസ് ഐസക് അധ്യക്ഷനായിരുന്നു. മസ്ജിദിന്റെ പഴമ നിലനിർത്തിക്കൊണ്ടു തന്നെയാണ് നവീകരണമെന്നും ഭൂഗർഭ നിസ്കാര മുറികളാണ് നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു.ബെന്നി ബഹനാൻ എംപി, വി.ആർ.സുനിൽകുമാർ എംഎൽഎ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബാല കിരൺ, ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.എ.മുഹമ്മദ് സയിദ്, കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ, കൗൺസിലർ ആശ ലത, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം.നൗഷാദ്, ഡോ.ബെന്നി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ചേരമാൻ ജുമാ മസ്ജിദ് പുനർ നിർമാണത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 5 കോടി രൂപ നൽകും.