കാനം രാജേന്ദ്രന്റെ സഹോദരൻ പി. വിജയകുമാർ നിര്യാതനായി
Mail This Article
മൂവാറ്റുപുഴ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ മൂവാറ്റുപുഴ ഗാന്ധിനഗർ കാനം ഹൗസിൽ കൊച്ചുകളപുരയിടത്തിൽ പി. വിജയകുമാർ (65) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഫ. ഹേമ (ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജ് മുൻ അധ്യാപിക). മകൾ: ദിയ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബെംഗളൂരു).
വൈസ്മെൻ ഇന്റർനാഷനൽ പ്രസിഡന്റായി നോമിനേഷൻ സമർപ്പിച്ച വിജയകുമാർ ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ നിന്നു ശനിയാഴ്ച ട്രെയിൻ മാർഗം ചെന്നൈയ്ക്കു യാത്ര തിരിച്ചു. യാത്രയ്ക്കിടെ രാത്രി 11ന് തിരുപ്പൂരിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഈറോഡിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ മൂവാറ്റുപുഴയിൽ എത്തിച്ച മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചു. മന്ത്രിമാരായ കെ.രാജു, പി.തിലോത്തമൻ, ചീഫ് വിപ് കെ.രാജൻ, എംഎൽഎമാരായ സി.ദിവാകരൻ, എൽദോ ഏബ്രഹാം, പി.കെ.ആശ, ആർ.രാമചന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
വൈസ്‌മെൻ ഇന്റർനാഷനൽ മുൻ ഇന്ത്യ ഏരിയ പ്രസിഡന്റ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ, സിപിഐ മൂവാറ്റുപുഴ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ ജനറൽ മാനേജരായിരുന്നു.