ബിജെപി സംസ്ഥാന പ്രസിഡന്റ്: ദേശീയ ജനറൽ സെക്രട്ടറിയുമായുള്ള ചർച്ച മാറ്റി
Mail This Article
കൊച്ചി ∙ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാൻ കോർ കമ്മിറ്റി അംഗങ്ങളുമായും മറ്റു നേതാക്കളുമായും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഇന്നു കൊച്ചിയിൽ നടത്താനിരുന്ന ചർച്ച അവസാനനിമിഷം മാറ്റി.
അയോധ്യാ വിധിയുടെ പശ്ചാത്തലമാണ് കാരണമായി പറയുന്നതെങ്കിലും, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പു വിഷയത്തിൽ ആർഎസ്എസും ബിജെപിയും തമ്മിൽ ഉടലെടുത്ത ഭിന്നതയാണ് കാരണമെന്നു സൂചനയുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപി അവസാനനിമിഷം തീരുമാനം മാറ്റിയതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്ന ചർച്ചകളിൽ ആർഎസ്എസ് സ്വാധീനം നിർണായകമാണ്.
ഇന്നു കേരളത്തിലെത്തി ആർഎസ്എസുമായും ചർച്ച ചെയ്തശേഷം പ്രസിഡന്റിന്റെ കാര്യത്തിൽ അവസാന തീരുമാനമെടുക്കാമെന്ന ബിജെപി ധാരണ, ആർഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണം മൂലം നടക്കില്ലെന്ന് വ്യക്തമായപ്പോഴാണ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി യാത്ര മാറ്റിയത്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബർ 15നകം ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണു നിലവിൽ തീരുമാനം.