വീസ തട്ടിപ്പ്: പ്രതിയെ പരാതിക്കാർ ഓടിച്ചിട്ടു പിടികൂടി
Mail This Article
കൊല്ലം ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ പരാതിക്കാർ ഓടിച്ചിട്ടു പിടിച്ചു പൊലീസിനു കൈമാറി. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളിൽ പ്രതിയായ കുളത്തൂപ്പുഴ സ്വദേശി ഷജിനെ(തമ്പി– 43)യാണു സിനിമ സ്റ്റൈലിൽ പിടികൂടിയത്. ആർഎസ്പി ജില്ലാ നേതാവിന്റെ മകനായ ഷജിൻ എംപിമാരായ എൻ.കെ.പ്രേമചന്ദ്രന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞാണു തട്ടിപ്പ് നടത്തിയത്.
കുളത്തൂപ്പുഴ, അഞ്ചൽ, കുമളി, തിരുവനന്തപുരം മ്യൂസിയം, ചേലക്കര, മട്ടന്നൂർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വീസ തട്ടിപ്പ്, ചെക്ക് തട്ടിപ്പ്, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷജിൻ.
പതിനഞ്ചോളം യുവാക്കളിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ഷജിൻ ഇവരെ സന്ദർശക വീസയിൽ ഒമാനിൽ എത്തിച്ച ശേഷം കടന്നു കളഞ്ഞു. ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കൾ മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ വീടു വളഞ്ഞു. ഒത്തുതീർപ്പു ചർച്ച നടക്കുന്നതിനിടെ, പൊലീസ് എത്തിയപ്പോൾ കടന്നുകളയാൻ ശ്രമിച്ച ഷജിനെ പരാതിക്കാർ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.