ഫാത്തിമയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പിതാവ്
Mail This Article
ചെന്നൈ ∙ മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് അബ്ദുൽ ലത്തീഫ്. ഐഐടിയും നേരത്തെ കേസ് അന്വേഷിച്ച കോട്ടൂർപുരം പൊലീസും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതിന് ഒട്ടേറെ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സംഭവത്തിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം റിപ്പോർട്ട് തേടി.
കുറ്റക്കാർക്കെതിരെ നടപടി തേടി ലത്തീഫ്, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി, ഡിജിപി ജെ.കെ.ത്രിപാഠി, പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ എന്നിവരെ കണ്ടു. ഇന്നു ഗവർണർ ബൻവാരിലാൽ പുരോഹിതിനു നിവേദനം നൽകും. ചില അധ്യാപകരിൽ നിന്നു വിവേചനവും പീഡനവും മകൾ നേരിട്ടിരുന്നതായി ലത്തീഫ് പറഞ്ഞു.
‘‘തന്റെ മരണത്തിനു കാരണമായി മകൾ കുറ്റപ്പെടുത്തിയ സുദർശൻ പദ്മനാഭനെ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. എസ്പി എന്ന പേരിൽ അറിയപ്പെടുന്ന അധ്യാപകനെ ഫാത്തിമ പേടിച്ചിരുന്നു. അയാളിൽ നിന്നു കടുത്ത പീഡനമാണു നേരിട്ടത്. എസ്പി മോശക്കാരനാണെന്നും പറഞ്ഞിരുന്നു.’’ ജീവനൊടുക്കിയ ദിവസം ഫാത്തിമയ്ക്കും സുദർശനും ഇടയിൽ ദുരൂഹമായ ചിലത് സംഭവിച്ചിട്ടുണ്ടെന്നും ലത്തീഫ് ആരോപിച്ചു.
അതേസമയം, മരണത്തെ തുടർന്നു നടക്കുന്ന പ്രചാരണങ്ങൾ അധ്യാപകരെയും വിദ്യാർഥികളെയും മാനസികമായി തളർത്തുന്നതാണെന്ന് മദ്രാസ് ഐഐടി ആരോപിച്ചു. വിവാദത്തിൽ ആദ്യമായാണ് ഐഐടി പ്രതികരിക്കുന്നത്.
അതേസമയം, സ്ഥാപനത്തിൽ പല രീതിയിലുള്ള വിവേചനങ്ങളും വിദ്യാർഥികൾ നേരിടുന്നതായും അവ പരിഹരിക്കണമെന്നും ഫാത്തിമയുടെ സഹപാഠി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കാൻ ഇടയാക്കിയ സാഹചര്യം, വിദ്യാർഥികളുടെ മാനസികാരോഗ്യം പരിപാലിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവയിൽ ഐഐടി റിപ്പോർട്ട് നൽകണമെന്നാണു കേന്ദ്ര മാനവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫാത്തിമയുടെ പിതാവ് ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾ
∙ജീവനൊടുക്കാൻ കയർ എവിടെ നിന്നു ലഭിച്ചു? ഇതിനു പൊലീസ് വ്യക്തമായ ഉത്തരം നൽകുന്നില്ല
∙സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല.
∙മരണത്തിനു ശേഷം മുറി അലങ്കോലമായി കിടക്കുകയായിരുന്നു. മറ്റുള്ളവർ മുറിയിൽ കയറിയെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.
∙മുറിയുടെ ഫോട്ടോ എടുക്കാൻ അനുവദിക്കുന്നില്ല.
English Summary: Fathima Latheef was murdered says father.