അട്ടപ്പാടിയിലേത് കേന്ദ്ര ഓപ്പറേഷൻ; രാജ്യത്താകെ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകൾ
Mail This Article
കൊച്ചി ∙ ഇന്ത്യൻ സുരക്ഷാ സേനകളുടെ ‘ഓപ്പറേഷൻ ദീപാവലി’യിൽ രാജ്യത്തു കൊല്ലപ്പെട്ടതു 14 മാവോയിസ്റ്റുകൾ. ഏറ്റുമുട്ടൽ വിവരവും കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത് കേരളത്തിലെ അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാത്രം.
ഒക്ടോബർ 26, 27, 28, 29 തീയതികളിലാണ് ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തെലങ്കാന, കേരളം എന്നിവിടങ്ങളിൽ സുരക്ഷാ സേനകളും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്. കേരളത്തിൽ കൊല്ലപ്പെട്ട 4 പേർ അടക്കം 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണു വിവരം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരളം ഒഴികെയുള്ള സംസ്ഥാന സർക്കാരുകളും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
കശ്മീർ, ബംഗ്ലദേശ് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതോടെ വിദേശ ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകൾക്കു പണം നൽകി ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ദീപാവലി’യെന്ന പേരിൽ മാവോയിസ്റ്റ് വേട്ട നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോൾ കേരളത്തിൽ സംസ്ഥാന പൊലീസിന്റെ തണ്ടർബോൾട്ട് സേനയെ ദൗത്യമേൽപിച്ചു.
മാവോയിസ്റ്റ് വേട്ട ശക്തമാക്കണം: അമിത് ഷാ
ന്യൂഡൽഹി ∙ മാവോയിസ്റ്റുകൾക്കും അനുഭാവികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സിആർപിഎഫിനു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. സിആർപിഎഫ് ആസ്ഥാനം സന്ദർശിച്ച ഷാ, കേരളമടക്കം മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി.
English Summary: Operation diwali by indian security forces kills 14 maoists