ശബരിമല: അറ്റോർണി ജനറലിന്റെ അഭിപ്രായം തേടണമെന്ന് സിപിഐ
Mail This Article
തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്നു കാട്ടി നിയമോപദേശം തേടാനുള്ള സർക്കാർ തീരുമാനത്തെ സിപിഐ സംസ്ഥാന നിർവാഹക സമിതി സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറലിന്റെ നിയമോപദേശം സർക്കാർ തേടുന്നതാകും ഉചിതമെന്ന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം യോഗം അംഗീകരിച്ചു. ശബരിമല വിധിയുടെ കാര്യത്തിൽ അനാവശ്യ വാദപ്രതിവാദങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ ഇടതുപക്ഷ നേതാക്കൾ ജാഗ്രത കാട്ടണം.
എന്നാൽ, അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന നിലപാടിൽ മാറ്റമില്ല. മാവോയിസ്റ്റ് വേട്ടയും യുഎപിഎ വിവാദവും സംബന്ധിച്ചു സിപിഎം പൊളിറ്റ്ബ്യൂറോയിൽ നടന്ന ചർച്ചകൾ സിപിഐനിലപാട് ശരി വയ്ക്കുന്നതാണെന്നു ചിലർ അഭിപ്രായപ്പെട്ടു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കണം. വിവാദങ്ങൾ കിഫ്ബിയെ നന്നാക്കാനോ അതോ പദ്ധതി പ്രവർത്തനങ്ങളുടെ വേഗം കുറയ്ക്കാനോ എന്നും പരിശോധിക്കണം.