തീരുമാനം സ്വാഗതാർഹം: യാക്കോബായ സഭ
Mail This Article
പുത്തൻകുരിശ്/തിരുവനന്തപുരം∙ സഭാ തർക്കത്തിൽ സർക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതു സ്വാഗതാർഹമാണെന്ന് യാക്കോബായ സഭ. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നു സുപ്രീം കോടതി പലവട്ടം നിർദേശിച്ചതാണ്.
പള്ളികൾ ക്രൈസ്തവ മൂല്യംഅവഗണിച്ചു കയ്യേറാനാണ് ഓർത്തഡോക്സ് സഭ ശ്രമിക്കുന്നത്. സമുദായ, രാഷ്ട്രീയ നേതൃത്വം ഒത്തുതീർപ്പിനു നിർദേശിച്ചെങ്കിലും ഓർത്തഡോക്സ് സഭ തയാറായില്ലെന്ന് സഭാ മീഡിയ സെൽ കൺവീനർ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
അതേസമയം, യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ കാലതാമസം കൂടാതെ സംസ്ഥാന സർക്കാർ ഇടപെടണമെന്നു പാത്രിയർക്കീസ് ബാവായുടെ മുൻ മലങ്കരകാര്യ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്നിൽ സഭ നടത്തുന്ന സഹന സമരത്തിന്റെ പതിനാലാം ദിവസത്തെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്കമാലി ഭദ്രാസനം, പാണംപടി വിശുദ്ധ മർത്തമറിയം യാക്കോബായ പള്ളി, മണർകാട് സെന്റ് മേരീസ് പള്ളി യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ സമരം.