നീതിക്കായി സ്ത്രീകൾ അലയുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണം: ഹൈക്കോടതി
Mail This Article
കൊച്ചി∙ വിവാഹിതരോ വിവാഹ മോചിതരോ ആയ സ്ത്രീകൾ നീതിക്കു വേണ്ടി അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കുടുംബ കോടതികൾ ഉൾപ്പെടെ കോടതികൾക്ക് ഉണ്ടെന്ന് ഹൈക്കോടതി. ഭർത്താവിൽ നിന്നു ജീവനാംശം തേടി എറണാകുളം വടുതല സ്വദേശിനി 10 വർഷം മുൻപു കുടുംബ കോടതിയിൽ നൽകിയ ഹർജി വീണ്ടും പരിഗണിച്ചു സമയബന്ധിതമായി തീർപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
ഭർത്താവിൽ നിന്നു ജീവനാംശം അനുവദിച്ചു കിട്ടാൻ 2009ൽ എറണാകുളം കുടുംബ കോടതിയിൽ നൽകിയ ഹർജി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ഹരജിക്കാരിക്കു ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെ തള്ളിയിരുന്നു. കേസ് തുടരേണ്ടത് അനിവാര്യമാണെന്നു കണ്ട് മുൻ ഹർജി പുനഃസ്ഥാപിച്ചു കിട്ടാൻ അവർ പിന്നീട് അപേക്ഷ നൽകിയെങ്കിലും കുടുംബക്കോടതി അതു തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ എത്തിയത്.
ഇടുക്കി തങ്കമണി സ്വദേശിയായ ഭർത്താവിനു ദുബായിയിൽ പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്നും തന്നെയും മകനെയും 2004ൽ ഉപേക്ഷിച്ചെന്നും ഹർജിക്കാരി ബോധിപ്പിച്ചു. അവിടെ വേറെ യുവതിക്കൊപ്പമാണ് ഭർത്താവ് കഴിഞ്ഞുവന്നത്. ജീവനാംശവും 25 ലക്ഷം രൂപ ഇടക്കാലാശ്വാസവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
തനിക്കും മകനും ചെലവിനു തരാമെന്നു ഭർത്താവ് ഉറപ്പ് നൽകിയിരുന്നതാണ്. ഭർത്താവ് ഉറപ്പ് ലംഘിച്ചതോടെ കേസ് വീണ്ടും പരിഗണിക്കാൻ അപേക്ഷ നൽകിയപ്പോഴാണ് ഹർജി തള്ളിയ വിവരം അറിഞ്ഞതെന്നും ബോധിപ്പിച്ചു.