ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ തട്ടിപ്പ് ഒഴിവാക്കാൻ ഇനി മുതൽ പരീക്ഷാ വിഭാഗത്തിൽ ഓരോരുത്തർക്കും ഓരോ യൂസർ ഐഡിയും പാസ്‌വേഡും നൽകും. ഇതോടെ ഓരോരുത്തരും എപ്പോഴാണു കംപ്യൂട്ടർ ശൃംഖലയിൽ കയറിയതെന്നു കണ്ടെത്താനാവും. ഏതു യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണു മോഡറേഷൻ കൂട്ടി നൽകിയതെന്നും തട്ടിപ്പിന്റെ വ്യാപ്തി എത്ര മാത്രമെന്നും കണ്ടെത്തേണ്ട ചുമതല സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതിക്കാണ്. 

കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം ഡോ.കെ.ജി. ഗോപുചന്ദ്രൻ (അസോ.പ്രഫസർ, ഇലക്ട്രോണിക്സ്), സെനറ്റ് അംഗം ഡോ.കെ.എസ്. അനിൽകുമാർ (പ്രിൻസിപ്പൽ അയ്യപ്പ കോളജ്, എരമല്ലിക്കര), കുസാറ്റിൽ നിന്നു വിരമിച്ച പ്രഫ.ഇഗ്നേഷ്യസ് കുഞ്ഞുമോൻ എന്നിവരാണു സമിതി അംഗങ്ങൾ. ഇവർ സിപിഎം അനുഭാവികളാണെന്നും സൈബർ വിദഗ്ധരല്ലാത്ത ഇവർ തയാറാക്കുന്ന റിപ്പോർട്ട്‌ മുൻവിധിയോടെയുള്ളതാവുമെന്നും പുറത്തുള്ള സൈബർ വിദഗ്ധരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി.

വെട്ടിലായത്  വിദ്യാർഥികൾ 

തിരുവനന്തപുരം ∙ കേരള സർവകലാശാലാ പരീക്ഷാ വിഭാഗത്തിലെ യൂസർ ഐഡികളും പാസ്‌വേഡുകളും ഒന്നടങ്കം ബ്ലോക്ക് ചെയ്തതോടെ വിദ്യാർഥികൾ വലഞ്ഞു. വിവിധ സർട്ടിഫിക്കറ്റുകളും  മാർക്ക്  ലിസ്റ്റുകളും അടിയന്തരമായി ആവശ്യമുള്ള ഉദ്യോഗാർഥികൾ  സർവകലാശാലാ ഓഫിസിൽ കയറിയിറങ്ങുകയാണ്. മാനുവലായി സർട്ടിഫിക്കറ്റ് തയാറാക്കാൻ ഇപ്പോൾ സാധ്യമല്ല.

ഗവർണർ ഇടപെട്ടത് പത്രവാർത്തകളെ തുടർന്ന്

തിരുവനന്തപുരം ∙ തട്ടിപ്പ് സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ളയോടു വിശദീകരണം തേടിയത്. ചെന്നൈയിലായിരുന്ന മഹാദേവൻ പിള്ള തിരികെ എത്തിയ ഉടൻ ഗവർണറെ കണ്ടു. 

കൃത്രിമം നടത്തുന്നതിന് ഉപയോഗിച്ച യൂസർ ഐഡി ആരാണ് ഉപയോഗിച്ചതെന്നു കണ്ടെത്തുക ആഭ്യന്തര അന്വേഷണത്തിൽ എളുപ്പമല്ല. എന്നാൽ എപ്പോഴാണു ക്രമക്കേടു നടത്തിയതെന്നു കണ്ടെത്താനാകുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മഹാദേവൻ പിള്ള പറഞ്ഞു.  ഭാവിയിൽ ക്രമക്കേട‌ു നടക്കാതിരിക്കാൻ എല്ലാ പഴുതുകളും അടയ്ക്കും. 4 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അവർ കുറ്റക്കാരാണെന്നു കണ്ടെത്തിയതു കൊണ്ടല്ലെന്നും– അദ്ദേഹം വിശദീകരിച്ചു.

കാലിക്കറ്റ് മാർക്ക്ദാനം: കോളജിൽ ഉത്തരക്കടലാസില്ല

പാലക്കാട്∙ കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ചെയർമാന് സെമസ്റ്റർ പരീക്ഷ ജയിക്കാൻ മാർക്കിൽ തിരിമറി നടത്തിയെന്ന വിവാദത്തിൽ ഇന്റേണൽ പുനഃപരീക്ഷയുടെ ഉത്തരക്കടലാസും ചോദ്യക്കടലാസും കോളജിൽ ഇല്ലെന്ന് വിവരാവകാശ രേഖ. പുനഃപരീക്ഷ നടത്തിയ അന്നത്തെ വകുപ്പ് മേധാവി രണ്ടും കോളജിനെ ഏൽപിച്ചിട്ടില്ലെന്നും ജൂൺ 30നു സർവീസിൽ നിന്നു വിരമിച്ച ഇവർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കൈമാറാൻ കൂടുതൽ സമയം നൽകിയിരിക്കുകയാണെന്നും സർവകലാശാല വിവരാവകാശ രേഖയിൽ വ്യക്തമാക്കി.

ആലത്തൂർ എസ്എൻ കോളജിലെ ബിഎസ്‌സി സുവോളജി വിദ്യാർഥിയായിരുന്ന എസ്.ഷാബിറിനെ ജയിപ്പിക്കാൻ ഇന്റേണൽ മാർക്ക് കൂട്ടി നൽകിയെന്നാണു വിവാദം. വകുപ്പു മേധാവി വിരമിക്കുന്നതിനു 2 ദിവസം മുൻപാണ് മാർക്ക് കൂട്ടി നൽകിയത്.

English Summary: Kerala University mark scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com