ജോളിയുടെ വീട്ടിൽ നിന്നു കിട്ടിയത് സയനൈഡ് തന്നെ
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ കൂടത്തായിയിലെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്ത പൊടി സോഡിയം സയനൈഡ് തന്നെയെന്ന് രാസപരിശോധനാഫലം. കോഴിക്കോട് റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പൊലീസിനു കൈമാറി. കൂടത്തായി കൊലപാതകപരമ്പരയിലെ 4 കൊലപാതകങ്ങൾ നടത്താൻ ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയാണിതെന്നു ജോളി പൊലീസിനു മൊഴി നൽകിയിരുന്നു.
നായയെ കൊല്ലാനുള്ള വിഷം ആട്ടിൻസൂപ്പിൽ കലർത്തി നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ടോം തോമസിന്റെ കൊലയ്ക്ക് ഉപയോഗിച്ച ശേഷം ബാക്കിയുണ്ടായിരുന്ന സയനൈഡ് നശിപ്പിച്ചു. ഇതിനു ശേഷം 2011ൽ രണ്ടാം പ്രതി എം.എസ്.മാത്യു വീണ്ടും സയനൈഡ് സംഘടിപ്പിച്ചു നൽകി. റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഈ സയനൈഡാണ്. ബാക്കിയുണ്ടായിരുന്ന സയനൈഡ് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചു. ഒക്ടോബർ 14നു രാത്രിയിൽ ചോദ്യം ചെയ്യലിനിടെയാണ് വീട്ടിൽ സയനൈഡ് ഒളിപ്പിച്ചുവച്ച കാര്യം ജോളി വെളിപ്പെടുത്തിയത്. പിടിക്കപ്പെടുകയാണെങ്കിൽ ആത്മഹത്യ ചെയ്യാനാണ് ഇതെന്നായിരുന്നു ജോളി പറഞ്ഞത്.
അതേസമയം, ടോം തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫിന്റെ റിമാൻഡ് നീട്ടി. റിമാൻഡ് കാലാവധി പൂർത്തിയായി ഇന്നലെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 14 ദിവസം കൂടി വീണ്ടും റിമാൻഡ് ചെയ്തത്. രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് കാലാവധി കഴിയുന്നതുവരെ ജയിലിലയച്ചു.
English Summary: Selected from jolly house confirmed as cyanide