സിനിമ: ഓൺലൈൻ ടിക്കറ്റ് സർക്കാർ വക; താരങ്ങളെ വിലക്കരുത്
Mail This Article
തിരുവനന്തപുരം ∙ സിനിമ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് സേവനം സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുൾപ്പെടെ, ചലച്ചിത്രമേഖലയിലെ സമഗ്ര മാറ്റത്തിനുള്ള കരടുനിയമം തയാറായി. സിനിമ നിർമാണ റജിസ്ട്രേഷനു സർക്കാർ സംവിധാനം ഏർപ്പെടുത്തും. തർക്കങ്ങൾ കൈകാര്യം ചെയ്യാൻ സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ, നിർമാണക്കാരും വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം ചെയ്യും. നിർമാണം, വിതരണം എന്നിവ സംബന്ധിച്ചു മാർഗരേഖ തയാറാക്കും.
വിലക്ക് പാടില്ല
റഗുലേറ്ററി അതോറിറ്റി നിലവിൽ വരുന്നതോടെ, തർക്കങ്ങളും പരാതികളും സിനിമ മേഖലയിലെ സംഘടനകൾ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കൾ, മറ്റു സിനിമാ പ്രവർത്തകർ എന്നിവരെ വിലക്കാനോ മാറ്റിനിർത്താനോ സംഘടനകൾക്ക് അവകാശമുണ്ടാകില്ല. നിർമാണം, വിതരണം എന്നിവ ഉൾപ്പെടെ എല്ലാ പരാതികളും അതോറ്റിയിൽ നൽകണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അതോറിറ്റി അധ്യക്ഷൻ. ചലച്ചിത്ര രംഗത്തുനിന്ന് മുതിർന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അംഗങ്ങളാകും.
ഓൺലൈൻ ടിക്കറ്റ് സർക്കാർ വക
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന്റെ 90 ശതമാനവും സ്വകാര്യ കമ്പനി ആപ് വഴിയാണിപ്പോൾ. ശരാശരി 130 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം ചുരുങ്ങിയത് 30 രൂപ ഹാൻഡ്‌ലിങ് നിരക്ക്. നാലു പേരുള്ള കുടുംബം ടിക്കറ്റെടുക്കുമ്പോൾ 120 രൂപ. ബുക്കിങ് സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ ഇത് ഗണ്യമായി കുറയ്ക്കാനാകും; സർക്കാരിനു വരുമാനവുമാകും.
ഒരു സിനിമ 130 രൂപ ടിക്കറ്റ് ഓൺലൈനിലെടുത്തു 10 ലക്ഷം പേർ കണ്ടാൽ തിയറ്ററുകൾക്കു മൊത്തം ലഭിക്കുന്നത് 4.77 കോടി രൂപയാണ്. ഇതേസമയം, ഓൺലൈൻ ബുക്കിങ് കമ്പനിക്കു 3 കോടി രൂപ ലഭിക്കും.