ലിഫ്റ്റും റാംപും ഇല്ല; പടികൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടി ഭിന്നശേഷിക്കാർ
Mail This Article
ഭിന്നശേഷിക്കാർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്തുവെന്ന് ഭരിക്കുന്നവർ അവകാശപ്പെടുന്നു. പക്ഷേ, ഭിന്നശേഷിക്കാർ ഏറ്റവുമധികം എത്തുന്ന സർക്കാർ സ്ഥാപനങ്ങളിലെ അവസ്ഥ അത്ര സൗഹാർദപരമല്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഓഫിസുകളിലേക്കു പ്രവേശിക്കാൻ പ്രത്യേക റാംപോ കൈവരിയോ ഇല്ല. ചക്രക്കേസരയിൽ എത്തുന്ന കുട്ടികളെയും ഭിന്നശേഷിക്കാരെയും രണ്ടോ മൂന്നോ പേർ ചേർന്ന് കസേരയോടെ ഉയർത്തിവേണം അകത്തേക്കു കടത്താൻ. മുകൾ നിലകളിലേക്കു ലിഫ്റ്റ് സൗകര്യമുണ്ട്.
ചില ജില്ലകളിലെങ്കിലും കലക്ടറേറ്റിൽ ലിഫ്റ്റ് ഇല്ലാത്ത സാഹചര്യമാണ്. ആലപ്പുഴ കലക്ടറേറ്റിൽ ലിഫ്റ്റും റാംപും ഇല്ല. ഭിന്നശേഷിക്കാർക്കു നടന്നു കയറുകയല്ലാതെ മാർഗമില്ല.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനോടു ചേർന്ന് റാംപുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൈവരി സുരക്ഷിതമല്ല. വീൽചെയറിൽ വരുന്ന ഭിന്നശേഷിക്കാരനു മറ്റുള്ളവരുടെ സഹായമില്ലാതെ അത്യാഹിത വിഭാഗത്തിലേക്കു കയറാനാകില്ല.
ഇടുക്കി ജില്ലയിലെ ലോട്ടറി ഓഫിസ് തൊടുപുഴയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. പടി കയറി എത്താൻ അംഗപരിമിതർ ഏറെ ബുദ്ധിമുട്ടുന്നു.
തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ പഴയ ബ്ലോക്കിലും പുതിയ ബ്ലോക്കിലുമായി നാൽപതിലേറെ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ബ്ലോക്കിൽ മൂന്നാം നിലയിലാണു സാമൂഹികനീതി ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ ലിഫ്റ്റ് ഉണ്ടെങ്കിലും ഓപ്പറേറ്റർ ഇല്ല. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനമില്ല.
തൃശൂർ കലക്ടറേറ്റിലുമില്ല ലിഫ്റ്റ്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ ഭിന്നശേഷിക്കാർ എത്തുന്ന ലോട്ടറി ഓഫിസ് പ്രവർത്തിക്കുന്നത് മൂന്നാം നിലയിൽ. 60 പടികൾ കയറിയേ ഇവിടെ എത്താനാകൂ. ലിഫ്റ്റ് സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും അനുവദിച്ച തുക അപര്യാപ്തമെന്നു പറഞ്ഞ് കരാറുകാർ പണി ഏറ്റെടുത്തില്ല. വയനാട് കലക്ടറേറ്റിലും റാംപ്, ലിഫ്റ്റ് സൗകര്യമില്ല. ലിഫ്റ്റിനു സ്ഥലസൗകര്യമില്ലാത്തതിനാൽ എല്ലാ ഓഫിസുകളിലേക്കും റാംപ് സ്ഥാപിക്കാനാണ് പദ്ധതി.
English Summary: Differently abled people facing difficultly in using steps