ADVERTISEMENT

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്ന് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായപരിശോധന അവസാനിപ്പിക്കാൻ പൊലീസിനോടു നിർദേശിക്കണമെന്നും കോടതിവിധി ലംഘിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കുമെതിരെ നടപടി വേണമെന്നും അപേക്ഷയിൽ പറയുന്നു. സർക്കാരിന്റെയും ചീഫ് സെക്രട്ടറിയുടെയും പൊലീസ് മേധാവിയുടെയും നിലപാട് കോടതിയലക്ഷ്യമാണ്.

ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ സ്ത്രീകൾ കോടതി ഉത്തരവ് ഹാജരാക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് തയാറാകുന്നുമില്ല. വിധിക്കു സ്വന്തമായ വ്യാഖ്യാനം നൽകി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതി അംഗീകരിക്കാവുന്നതല്ല. വിധിക്കു സ്റ്റേ ഇല്ലെന്ന് നവംബർ 13നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. നടപ്പാക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് റോഹിന്റൻ നരിമാൻ നൽകിയ നിർദേശങ്ങളോട് മറ്റു ജഡ്ജിമാർ വിയോജിച്ചിട്ടില്ല.

കഴിഞ്ഞ 26ന് ശബരിമലയിൽ ദർശനം നടത്താൻ താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്നും ബിന്ദു വ്യക്തമാക്കി. കൊച്ചിയിൽ പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽവച്ച് ആക്രമിക്കപ്പെട്ടതിന്റെ വിശദാംശങ്ങളും പരാമർശിച്ചിട്ടുണ്ട്.

English Summary: Bindhu Ammini approaches supreme court in Sabarimala women entry issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com