ഷെയ്ൻ നിഗത്തിനെതിരായ നടപടി: വീണ്ടും ഒത്തുതീർപ്പ് ആവശ്യപ്പെട്ട് ഫെഫ്ക
Mail This Article
കൊച്ചി∙ നടൻ ഷെയ്ൻ നിഗത്തിനെതിരായ നടപടിയിൽ വീണ്ടും ഒത്തുതീർപ്പ് ചർച്ച ആവശ്യപ്പെട്ടു സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തയച്ചു.
വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ഈ സിനിമകളിൽ നായകനായ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് ചർച്ചയിലൂടെ ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു കത്ത്. നേരത്തെ ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തു നൽകിയിരുന്നു.
സിനിമകൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് ഈ സിനിമകളുടെ പുതുമുഖ സംവിധായകർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഫെഫ്ക വീണ്ടും ഒത്തുതീർപ്പ് ചർച്ച ആവശ്യപ്പെടുന്നത്. ഷെയ്ൻ നിഗത്തിനെതിരായ നടപടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിക്കുന്നതിനു മുൻപും ഫെഫ്ക അസോസിയേഷനു കത്തു നൽകിയിരുന്നു.
വെയിൽ, കുർബാനി എന്നീ സിനിമകൾ അഭിനയിച്ചു പൂർത്തിയാക്കിയ ശേഷമേ ഷെയ്നിനെ മറ്റു സിനിമകളിൽ സഹകരിപ്പിക്കാവൂ എന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ കത്ത്. എന്നാൽ ഈ സിനിമകൾ കൂടി ഉപേക്ഷിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തണമെന്ന പ്രമുഖ സിനിമ സംഘടനകകളുടെ ആവശ്യം പരിഗണിക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കുന്നു. എന്നാൽ ഒരിക്കൽ ബന്ധപ്പെട്ട സംഘടനകളുടെ സാനിധ്യത്തിൽ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയ ശേഷവും നിസ്സഹകരണം തുടർന്ന ഷെയ്നിന്റെ കാര്യത്തിൽ ഇനി എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഒത്തുതീർപ്പ് ചർച്ചയെന്ന് അവർ ചോദിക്കുന്നു. അതേസമയം ഷെയ്ൻ നിഗം അജ്മീറിലാണെന്നാണു വിവരം.