ഹെലികോപ്റ്ററിനു പിന്നാലെ 3 ബുള്ളറ്റ് പ്രൂഫ് കാറുകൾ കൂടി
Mail This Article
തിരുവനന്തപുരം∙ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള നീക്കം വിവാദമായിരിക്കെ, വിഐപി സുരക്ഷയുടെ പേരിൽ കേരള പൊലീസ് 3 ബുള്ളറ്റ് പ്രൂഫ് കാറുകൾ കൂടി വാങ്ങുന്നു. ജപ്പാൻ കമ്പനിയുടെ കാറാണു ടെൻഡർ വിളിക്കാതെ വാങ്ങുന്നത്. ഒന്നരക്കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണു കാറുകൾ വാങ്ങുന്നത്.
നിലവിൽ 4 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സംസ്ഥാനത്തുണ്ട്. 2 ടാറ്റാ സഫാരിയും 2 മിത്‍സുബിഷി പജേറോയും. കഴിഞ്ഞ വർഷമാണ് 1.10 കോടി ചെലവിൽ 2 ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയത്. ടെൻഡറില്ലാതെ ഇവ വാങ്ങാൻ 30% തുക മുൻകൂറായി നൽകിയ ഡിജിപിയുടെ നടപടിയിൽ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിക്കാനാകില്ലെന്നായിരുന്നു മറുപടി.
ഇപ്പോൾ മാവോയിസ്റ്റ് ഭീഷണി പറഞ്ഞാണു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആകാശസഞ്ചാരത്തിനു വേണ്ടിയാണിതെന്നു പൊലീസ് ഉന്നതങ്ങളിൽ തന്നെ സംസാരമുണ്ട്. രക്ഷാപ്രവർത്തനത്തിന്റെയും മാവോയിസ്റ്റുകളുടെയും പേരിൽ വാടകയ്ക്കെടുത്താൽ പ്രശ്നമില്ലെന്നാണു സർക്കാരിനു കിട്ടിയ ഉപദേശം. മുൻപു കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഹെലികോപ്റ്റർ വാങ്ങാനുള്ള പൊലീസ് നീക്കം വിവാദമായപ്പോൾ ഉപേക്ഷിച്ചിരുന്നു. പ്രളയസമയത്തും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ പൊലീസ് ഈ നീക്കം നടത്തി.
അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി 365 ദിവസവും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ആവശ്യമുള്ളപ്പോൾ ദിവസ വാടകയ്ക്ക് ഇതു ലഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണു മാസം 1.44 കോടി രൂപ വാടക നൽകിയുള്ള ധൂർത്ത്. മാസം 20 മണിക്കൂർ പറപ്പിക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നൽകണം. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതു വിവാദമായതിനെത്തുടർന്ന് ഉത്തരവു രഹസ്യമായി വയ്ക്കാൻ ആഭ്യന്തര വകുപ്പിനു സർക്കാർ നിർദേശം നൽകി.
English Summary: Three bullet proof cars for government of kerala