മഹാരാജാസ്, ലോ കോളജ് ഹോസ്റ്റലുകളിൽ പൂട്ടിയിട്ട് കെഎസ്‌യു നേതാവിന് ക്രൂരമർദനം
Mail This Article
കൊച്ചി ∙ ഗവ. ലോ കോളജിലെയും മഹാരാജാസ് കോളജിലെയും ഹോസ്റ്റൽമുറികളിൽ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ട ക്രൂരമർദനത്തിനിരയായ മഹാരാജാസ് കോളജ് ഒന്നാം വർഷ മ്യൂസിക് ബിരുദവിദ്യാർഥിയും കെഎസ്‌യു പറവൂർ മണ്ഡലം പ്രസിഡന്റുമായ അജാസിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 9നാണ് സംഭവം. സുഹൃത്തിനെ കാണാൻ മഹാരാജാസ് കോളജ് ഹോസ്റ്റലിൽ എത്തിയ അജാസിനെ തടഞ്ഞ് മർദ്ദിക്കുകയുമായിരുന്നു. ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ടോടിയ അജാസിന് എംജി റോഡിൽ വച്ചും മർദനമേറ്റു. തുടർന്ന് അജാസിനെ ലോ കോളജിൽ എത്തിച്ച് വീണ്ടും മർദിച്ചു. ലോ കോളജിൽ നിന്ന് അജാസിനെ തിരികെ മഹാരാജാസ് ഹോസ്റ്റലിൽ എത്തിച്ച് രാത്രി മുഴുവൻ ക്രൂരമർദനമായിരുന്നു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും എസ്എഫ്ഐക്കാരുടെ ഭീഷണിയിൽ തനിക്കു പരാതിയില്ലെന്ന് അജാസിനെക്കൊണ്ട് പറയിപ്പിച്ചതിനാൽ തിരിച്ചുപോയി. ചൊവ്വാഴ്ച രാവിലെ അജാസിന്റെ സ്ഥിതി അറിയാൻ മുറി തുറന്ന സമയത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്നു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിൽസ തേടി.
കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ 4 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആർഷോം, ജിതിൻ, നിഖിൽ മധു, അർജുൻ എന്നിവർക്കെതിരെയാണു കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മദ്യപിച്ച അജാസ് പറവൂരിലെ വീടു വരെ വാഹനമോടിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഹോസ്റ്റലിൽ തങ്ങാൻ അനുവദിക്കുകയായിരുന്നുവെന്നും തുടർന്ന് ചൊവ്വാഴ്ച രാവിലെ തിരികെ പോയെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്.
∙ അജാസിന്റെ വാക്കുകൾ:
‘‘സുഹൃത്തിനെ കാണാനാണ് തിങ്കളാഴ്ച രാത്രി 9ന് ഞാൻ മഹാരാജാസ് കോളജ് മെൻസ് ഹോസ്റ്റലിൽ ചെന്നത്. കെ എസ്‌യുക്കാർ ഇങ്ങോട്ടു കയറേണ്ടെന്ന് പറഞ്ഞ് എന്നെ തള്ളി ഇറക്കി. ഞാൻ ഡിസിസി ഓഫിസിലേക്ക് നടന്നു. ബൈക്കിലെത്തിയ എസ്എഫ്ഐ സംഘം എംജി റോഡിൽ എന്നെ മർദിച്ചു. മുഖത്തടിച്ചായിരുന്നു തുടക്കം. 4 പേർ മാറിമാറി മുഖത്തടിച്ചു. വാഹനത്തിൽ പോകുന്നവർ സംഭവം കണ്ടു ചോദിച്ചപ്പോൾ ‘ഇവൻ കഞ്ചാവ് ആണ്’ എന്നായിരുന്നു മറുപടി. അടി കിട്ടിയ എനിക്കാവട്ടെ സംസാരിക്കാൻ പറ്റാതായിരുന്നു. പിന്നീട് ബൈക്കിൽ കയറ്റി ലോ കോളജ് ഹോസ്റ്റലിൽ കൊണ്ടുപോയി. ഹോസ്റ്റൽ മുറിയിൽ തല്ലു തുടർന്നു. അവിടെനിന്ന് വീണ്ടും മഹാരാജാസ് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. മർദിച്ച 4 പേരും മദ്യപിച്ചിരുന്നു. തുടർന്ന് മഹാരാജാസ് ഹോസ്റ്റലിൽ തിങ്കളാഴ്ച മുഴുവൻ പൂട്ടിയിട്ടു. മറ്റു പല വിദ്യാർഥികളെയും ഇതേ മുറിയിൽ മർദിക്കുന്നുണ്ടായിരുന്നു.