മലയാളി ടെക്കികളുടെ മരണം: യുവതിയുടെ ബന്ധുക്കൾ വീണ്ടും കോടതിയിലേക്ക്
Mail This Article
ബെംഗളൂരു∙ ഐടി ജീവനക്കാരായ മലയാളി യുവതീ യുവാക്കളുടെ ദുരൂഹ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പൊലീസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നു മരിച്ച ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ.
ടിസിഎസ് സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരായിരുന്ന പാലക്കാട് മണ്ണാർക്കാട് അഗളി കോട്ടത്തറ സ്വദേശി അഭിജിത്തിന്റെയും തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങൾ ആനേക്കലിനു സമീപം ചിന്തന മഡിവാള വനത്തിലാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും, മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നൽകിയ വിവരങ്ങളിൽ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
ഫൊറൻസിക് പരിശോധന നടന്നിട്ടില്ലെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമല്ലെങ്കിൽ അതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കളുടെ അഭിഭാഷക പറഞ്ഞു. അതിനിടെ, ശ്രീലക്ഷ്മിയെ കാണാതായപ്പോൾ ബന്ധുക്കൾ അഭിജിത്തിനെതിരെ നൽകിയ ഹേബിയസ് കോർപസ് ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചില്ല.
English Summary: Relatives again approach court in techie death case