കൂടത്തായി: മാപ്പുസാക്ഷി നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറുന്നു
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസിൽ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കത്തിൽ നിന്നു പൊലീസ് പിൻമാറുന്നു. മാത്യു മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ രഹസ്യമൊഴി പൊലീസിന് അനുകൂലമല്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു പിൻമാറ്റം.
റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ റൂറൽ എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. റോയ് തോമസ് വധക്കേസിൽ മാത്യുവിനെ രണ്ടാം പ്രതിയാക്കിക്കൊണ്ടുളള കുറ്റപത്രം അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
പൊലീസിന്റെ അപേക്ഷയനുസരിച്ചു നാദാപുരം മജിസ്ട്രേട്ട് കോടതിയിൽ എം.എസ്.മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി ജോളി ജോസഫിനു സയനൈഡ് സംഘടിപ്പിച്ചു നൽകിയതു മാത്യുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.