വൈകി എത്തിയാൽ ശമ്പളമില്ല; ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമ ഘട്ടത്തിലേക്ക്
Mail This Article
കൊല്ലം ∙ ഒരു മാസം പരമാവധി 5 മണിക്കൂർ (300 മിനിറ്റ്) ഗ്രേസ് ടൈം അനുവദിച്ചുകൊണ്ട് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലേക്ക്.
ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ നേരത്തേ പോകുകയോ ചെയ്താൽ അനധികൃത അവധിയായി കണക്കാക്കും.
സ്പാർക്ക് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഞ്ചിങ് നടപ്പാക്കുന്നതിനുള്ള ഇത്തരം മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.
മറ്റു വ്യവസ്ഥകൾ
∙ പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്നത് കെൽട്രോൺ വഴി. നടത്തിപ്പു ചുമതല റവന്യു വകുപ്പിന്. സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വലിയ ഓഫിസുകൾ ഒറ്റ യൂണിറ്റായി കണക്കാക്കും. സാധാരണ അവധി അപേക്ഷകൾ സ്പാർക്ക് വഴി നൽകണം.
∙ പദ്ധതി നടപ്പാക്കുന്നതോടെ ലേറ്റ് പെർമിഷൻ – ഏർലി എക്സിറ്റ് സംവിധാനം പിൻവലിക്കും. വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലേ ഹാജരായി കണക്കാക്കൂ.
∙ ഒരു മാസത്തിൽ 10 മണിക്കൂറോ അതിലേറെയോ ഓവർടൈം ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഓഫ്. ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തി സമയം 7 മണിക്കൂർ.
∙ ശമ്പള ബിൽ തയാറാക്കുന്നതു മുൻ മാസം 16 മുതൽ നടപ്പു മാസം 15 വരെയുള്ള ഹാജർനില അടിസ്ഥാനമാക്കി.
∙ ദിവസവേതന, താൽക്കാലിക, കരാർ ജീവനക്കാർ പഞ്ച് ചെയ്യേണ്ട. ഹാജർ ബുക്ക് പിൻവലിച്ചിട്ടില്ല. പ്രത്യേക ഉത്തരവു പിന്നാലെ.