സുഭാഷ് വാസുവിനെ പുറത്താക്കാൻ നടപടി തുടങ്ങി: തുഷാർ വെള്ളാപ്പള്ളി
Mail This Article
ചേർത്തല ∙ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കും. ഇതു സംബന്ധിച്ച നടപടി തുടങ്ങിയതായി സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
20നു വൈകിട്ടു 3നു ചേർത്തല ട്രാവൻകൂർ പാലസിൽ വീണ്ടും സംസ്ഥാന കൗൺസിൽ യോഗം ചേരും. തീരുമാനം അന്നുണ്ടാവും. പാർട്ടി നടപടിയെടുത്തതിനു ശേഷമേ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തിന്റെ കാര്യം ചർച്ച ചെയ്യൂ.
കേരളം കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പുകാരനാണു സുഭാഷ് വാസുവെന്നു തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. കൂട്ടത്തിൽ നിന്നു തന്നെയും സംഘടനയെയും ചതിച്ചു. എൻജിനീയറിങ് കോളജിലെ സാമ്പത്തിക ഇടപാടാണു സുഭാഷ് വാസുവുമായി തെറ്റാൻ കാരണം. 150 കോടിയോളം രൂപ തട്ടിയിട്ടുണ്ട്.
എസ്എൻഡിപി മൈക്രോഫിനാൻസിലൂടെയും തട്ടിപ്പു നടത്തി.
കോളജിന്റെ ഇടപാടിൽ തന്റെ വ്യാജ ഒപ്പിട്ടും തട്ടിപ്പു നടത്തിയിട്ടുണ്ട്. രണ്ടു വർഷമായി നടക്കുന്ന തട്ടിപ്പു കണ്ടുപിടിച്ചതോടെയാണു തനിക്കും പിതാവിനുമെതിരെ സുഭാഷ് വാസു ആരോപണങ്ങളുമായി ഇറങ്ങിയത്.
ബിഡിജെഎസ് അധ്യക്ഷൻ താൻ തന്നെയാണ്. സുഭാഷ് വാസുവിനു നൽകിയ കാരണം കാണിക്കൽ നോട്ടിസിനു മറുപടി ലഭിച്ചാൽ 20നു ചർച്ച ചെയ്യും.
മക്കാവുവിൽ തനിക്കു ഫ്ലാറ്റുണ്ടെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും. പാർട്ടിക്കു കിട്ടേണ്ട സ്ഥാനമാനങ്ങൾക്കു സുഭാഷ് വാസു തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അരുർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണം പോലെ ഒന്നും നടന്നിട്ടില്ല.
മുൻ ഡിജിപി ടി.പി.സെൻകുമാർ സുഭാഷ് വാസുവെന്ന തട്ടിപ്പു വീരന്റെ കൂടെ ചേരുമെന്നു കരുതുന്നില്ലെന്നും തുഷാർ പറഞ്ഞു.