എസ്എസ്ഐയുടെ കൊലപാതകം: പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്നു സൂചന
Mail This Article
തിരുവനന്തപുരം∙ കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ സ്പെഷൽ എസ്ഐ വൈ.വിൻസണെ(57) കൊലപ്പെടുത്തിയ സംഘത്തിനു ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി സൂചന.
കൊലയാളികൾക്കു തോക്ക് എത്തിച്ചതിനു ബെംഗളൂരുവിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണു കർണാടക പൊലീസിന് ഈ വിവരം ലഭിച്ചത്.
വിതുരയിൽ ഭാര്യവീടുള്ള സെയ്താലി അടക്കം 17 പേർ ഈ കേസിൽ പ്രതികളാണ്. സംഘത്തിനു കേരളബന്ധം ഉണ്ടോയെന്നറിയാൽ കേരള പൊലീസ് തമിഴ്നാട്, ബെംഗളൂരു പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.
വിൽസണെ കൊലപ്പെടുത്തിയതായി പൊലീസ് കരുതുന്ന അബ്ദുൽ ഷമീമിനെയും തൗഫീക്കിനെയും ഉഡുപ്പിയിൽ തമിഴ്നാട് ക്യൂ ബ്രാഞ്ചും കർണാടക പൊലീസും ചോദ്യം ചെയ്തു വരുന്നു.
തോക്കു കൈമാറിയതിനു ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇവർ പ്രതികളായതിനാൽ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്നു നാഗർകോവിലിൽ കൊണ്ടുവരുമെന്നാണു സൂചന.
തോക്ക് കൈമാറിയ വ്യക്തികൾക്ക് ഐഎസ് ബന്ധമുണ്ടെന്നു ബെംഗളൂരു പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. സെയ്താലി അടക്കം 6 തമിഴ്നാട്ടുകാരെയും 11 കർണാടക സ്വദേശികളെയുമാണു ചെക്പോസ്റ്റ് കൊലക്കേസിൽ പ്രതികളായി എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെടിവയ്പ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം ഇന്നലെയും വിവിധ സ്ഥലങ്ങളിൽ നിന്നായി 18 പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായാൽ കേരള പൊലീസും ഇവരെ കസ്റ്റഡിയിൽ വാങ്ങും.