വയനാട്ടിൽ ബെംഗളൂരു സ്വദേശിയുടെ വസതിക്കു നേരെ മാവോയിസ്റ്റ് ആക്രമണം
Mail This Article
മേപ്പാടി ∙ ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയുടെ അവധിക്കാല വസതിക്കു നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടിക്കു സമീപം അട്ടമലയിലെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മാവോയിസ്റ്റ് ആക്രമണമുണ്ടായത്.
ജനൽച്ചില്ലുകൾ അടിച്ചുതകർത്ത സംഘം മുറ്റത്തെ കിണറിന്റെ വല തീയിട്ടു നശിപ്പിച്ചു. നടത്തിപ്പുകാർക്കെതിരെ ആരോപണങ്ങളുമായി സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ള 2 പോസ്റ്ററുകളും ഒരു ലഘുലേഖയും പതിച്ചു.
അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി അരിയും മറ്റും തരാമെന്നു പറഞ്ഞു വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ഗൂഢപദ്ധതിക്കെതിരായ താക്കീതാണ് ഈ ആക്രമണമെന്ന് പോസ്റ്ററിൽ പറയുന്നു.
ആദിവാസി കോളനി പരിസരത്തുനിന്നു മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കണമെന്നും പരാമർശമുണ്ട്. ഉടമയും സുഹൃത്തുക്കളും ഇടയ്ക്കിടെ വയനാട്ടിൽ എത്തുമ്പോൾ താമസിക്കാനാണ് വീട് ഉപയോഗിക്കുന്നത്.
രാവിലെ എത്തിയ കാവൽക്കാരൻ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. ആക്രമിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് കൽപറ്റ ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞു.
ആദിവാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതിയൊന്നും ഇതുവരെയില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടർ പറഞ്ഞു.