സുഖോയ് 30 സ്ക്വാഡ്രൻ ഇനി തഞ്ചാവൂരിലും
Mail This Article
തിരുവനന്തപുരം ∙ കരുത്തുറ്റ ആധുനിക യുദ്ധവിമാനമായ സുഖോയ്–30 ഇനി ദക്ഷിണ വ്യോമ കമാൻഡിനു കീഴിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ വ്യോമ കേന്ദ്രത്തിലും. യുദ്ധവിമാനത്തിന്റെ 222ാം നമ്പർ സ്ക്വാഡ്രൻ (ടൈഗർ ഷാർക്ക്) തഞ്ചാവൂരിൽ പ്രവർത്തനം ആരംഭിക്കും. 20നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിക്കുമെന്നു ദക്ഷിണ വ്യോമ കമാൻഡ് മേധാവി എയർ മാർഷൽ അമിത് തിവാരി അറിയിച്ചു.
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച ഇരട്ട എൻജിനുള്ള നാലു സുഖോയ്–30 യുദ്ധ വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. പിന്നീട് 14 വിമാനങ്ങൾ വരെ സ്ക്വാഡ്രന്റെ ഭാഗമാകും. മലാക്ക കടലിടുക്കിനും സൂയസ് കനാലിനും ഇടയ്ക്കുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 21 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭാഗത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും ഇതോടെ കരുത്തേറും.
28 രാജ്യങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ എല്ലാ വൻ ശക്തികൾക്കും സൈനിക കേന്ദ്രങ്ങളുണ്ട്. കടൽ മാർഗമുളള എണ്ണവ്യാപാരത്തിന്റെ 85 ശതമാനവും ഈ മേഖലയിലൂടെയാണ്. കടൽകൊള്ളക്കാരുടെ ശല്യം ഏറ്റവുമധികം നേരിടുന്ന മേഖലയും ഇതാണ്.
കരയിലും കടലിലുമുള്ള ലക്ഷ്യങ്ങളെ രാപകൽ ഭേദമില്ലാതെ 300 കിലോമീറ്റർ പരിധിക്കുള്ളിൽ പ്രഹരിക്കാൻ ശേഷിയുള്ള ബ്രഹ്മോസ് മിസൈൽ ഉൾപ്പെടുന്നതു മേഖലയുടെ സുരക്ഷിതത്വം വർധിപ്പിക്കും. 4 വർഷത്തിനകം തിരുവനന്തപുരം കേന്ദ്രത്തെയും വ്യോമസേനാ സ്റ്റേഷനാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അമിത് തിവാരി പറഞ്ഞു. തഞ്ചാവൂർ വ്യോമസേനാ കേന്ദ്രത്തിന്റെ സ്റ്റേഷൻ കമാൻഡർ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രജുൽ സിങ്, സുഖോയ്–30 സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ മനോജ് ഗേര എന്നിവർക്കൊപ്പമാണ് ദക്ഷിണ വ്യോമ കമാൻഡ് മേധാവി മാധ്യമങ്ങളെ കണ്ടത്.