എംജി റജിസ്ട്രാർ, കൺട്രോളർ: മൂന്നംഗ ചുരുക്കപ്പട്ടിക നൽകി
Mail This Article
കോട്ടയം ∙ എംജി സർവകലാശാലാ റജിസ്ട്രാർ, കൺട്രോളർ തസ്തികകളിലേക്കു മൂന്നംഗ ചുരുക്കപ്പട്ടിക വൈസ് ചാൻസലർ ഡോ. സാബു തോമസ് സമർപ്പിച്ചു. മാല്യങ്കര എസ്എൻഎം കോളജ് പ്രിൻസിപ്പൽ ഡോ. എം.ശ്രീജിത്തിന്റെ പേര് രണ്ടു തസ്തികകളുടെയും ചുരുക്കപ്പട്ടികയിലുണ്ട്.
നിലവിൽ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ബി.പ്രകാശ് കുമാർ, കേരള സർവകലാശാലാ പ്ലാനിങ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പൻ എന്നിവരും റജിസ്ട്രാറുടെ ചുരുക്കപ്പട്ടികയിലുണ്ട്.
എംജി സർവകലാശാലാ സിൻഡിക്കറ്റ് അംഗം ഡോ. അജി സി. പണിക്കർ, മാറമ്പള്ളി എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ. എ.ബിജു, എന്നിവരാണ് പരീക്ഷാ കൺട്രോളറുടെ ചുരുക്കപ്പട്ടികയിലുള്ള മറ്റു രണ്ടു പേർ.
വൈസ് ചാൻസലർ ഡോ. സാബു തോമസ്, സിൻഡിക്കറ്റ് അംഗം പി.കെ.ഹരികുമാർ, സ്കൂൾ ഓഫ് ലീഗൽ തോട്സ് മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ അടങ്ങുന്ന സമിതിയാണു ചുരുക്കപ്പട്ടിക തയാറാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിനു സമർപ്പിച്ചത്. അധ്യാപന രംഗത്തെ പരിചയം, ഭരണ പരിചയം തുടങ്ങിയവ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്.
നിയമനം നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. ഇവരുടെ തീരുമാനം സിൻഡിക്കറ്റ് അംഗീകരിക്കണം. മറ്റു സർവകലാശാലകളിൽ റജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫിസർ നിയമനം നടത്തുന്നത് സിൻഡിക്കറ്റ് നേരിട്ടാണ്.
റജിസ്ട്രാർ, കൺട്രോളർ സ്ഥാനത്തേക്ക് ഇടത് അധ്യാപക സംഘടനാ നേതാക്കളായ സിൻഡിക്കറ്റ് അംഗങ്ങളുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നെങ്കിലും ഇരുവരും പട്ടികയിൽ ഇല്ല.
റജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫിസർ എന്നിവരുടെ സേവന കാലാവധി 4 വർഷമാക്കി ചുരുക്കി സർക്കാർ ഓർഡിനൻസ് ഇറക്കിയതോടെയാണു തസ്തികകളിൽ ഒഴിവു വന്നത്. ഇതുവരെ നിയമനം ലഭിക്കുന്നവർക്കു വിരമിക്കുന്നതു വരെ തസ്തികയിൽ തുടരാമായിരുന്നു.