‘അരുത് ലഹരി’: 69.85 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചു
Mail This Article
തിരുവനന്തപുരം∙ ലഹരിമരുന്നു വിൽപനയ്ക്കെതിരെ എക്സൈസ് വകുപ്പു സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 69.85 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചു. 22 കേസ് റജിസ്റ്റർ ചെയ്തു.
19 കേസിൽ പിഴ ചുമത്തി. 3 കേസുകളിൽ പ്രതികളെ അറസ്റ്റുചെയ്തു. 9.45 ലീറ്റർ അരിഷ്ടവും 0.27 ഗ്രാം കഞ്ചാവും പിടിച്ചതായി എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ മലയാള മനോരമയോടു പറഞ്ഞു. ലഹരിക്കെതിരെ മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി ’ പ്രചാരണത്തിന്റെ ഭാഗമായി എക്സൈസ് കമ്മിഷണറുമായി നടത്തിയ ഫോൺ ഇൻ പരിപാടിയുടെ തുടർച്ചയായിട്ടായിരുന്നു പരിശോധന. തൊട്ടടുത്ത ദിവസങ്ങളിൽ കഞ്ചാവു വിൽപനയെക്കുറിച്ചു 147 പരാതികളാണ് എക്സൈസ് കമ്മിഷണർക്കു ലഭിച്ചത്.
ഇതിനു പുറമേ മനോരമ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികളിലും വ്യാപക അന്വേഷണം നടത്തി. തിരുവനന്തപുരം പറണ്ടോട് ബൈക്കിൽ കഞ്ചാവു വിൽക്കുന്ന വ്യക്തിയെ എക്സൈസ് തിരിച്ചറിഞ്ഞു. ഓച്ചിറയിൽ 4 കഞ്ചാവു കേസിലെ പ്രതിയുടെ കടയിലും പരിശോധന നടന്നു. റാന്നിയിൽ വീടിനോടു ചേർന്ന കടയിലും പരിശോധിച്ചു. കോതമംഗലത്ത് ഓട്ടോയിൽ കഞ്ചാവ് വിൽപന നടത്തുന്ന വ്യക്തിയുടെ വീട്ടിൽ നിന്നു പുകയില ഉൽപന്നങ്ങൾ പിടിച്ചു കേസെടുത്തു.
ഇരിങ്ങാലക്കുടയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കു സൈക്കിളിൽ കഞ്ചാവു എത്തിക്കുന്ന വ്യക്തിയുടെ വീടു പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ആളൂരിൽ ബീഡി മൊത്തക്കച്ചവടം നടത്തുന്ന ബംഗാളി സ്വദേശിയുടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 210 ഗ്രാം നിരോധിത പുകയില ഉൽപന്നം പിടിച്ചു.
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ സുധി എന്ന വ്യക്തി അനധികൃത മദ്യവിൽപന നടത്തുന്നതായി ലഭിച്ച പരാതിയിൽ 11 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചതായും എക്സൈസ് കമ്മിഷണർ അറിയിച്ചു.
English Summary: tobacco products seized